പതഞ്ജലിയുടെ കൊറോണില്‍ കിറ്റ് നാല് മാസം കൊണ്ട് നേടിയത് 250 കോടി

ന്യൂഡല്‍ഹി: കോവിഡിനെതിരെ പ്രതിരോധിക്കുമെന്ന് അവകാശപ്പെട്ട് വിപണിയിലിറങ്ങിയ പതഞ്ജലിയുടെ കൊറോണില്‍ കിറ്റ് നേടിയത് 250 കോടി രൂപയുടെ വിറ്റുവരവ്, അതും നാല് മാസത്തിനുള്ളില്‍
ഓണ്‍ലൈനിലൂടേയും നേരിട്ടും മെഡിക്കല്‍ സെന്ററുകളിലൂടെയും പതഞ്ജലി ഡിസ്പെന്‍സറികളിലൂടെയുമാണ് കൊറോണില്‍ വില്‍പ്പന നടന്നത്. ഇന്ത്യയ്ക്ക് പുറമേ വിദേശരാജ്യങ്ങളിലേക്കും കൊറോണില്‍ കിറ്റ് കയറ്റുമതി ചെയ്തിട്ടുണ്ട്. ഒക്ടോബര്‍ 8 വരെ 25 ലക്ഷം കൊറോണില്‍ കിറ്റുകളാണ് പതഞ്ജലി വിറ്റഴിച്ചതെന്ന് കമ്പനി പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.
ജൂണ്‍ 23നാണ് പതഞ്ജലി കൊറോണില്‍ കിറ്റ് വിപണിയിലിറക്കിയത്. ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലാത്ത മരുന്ന്, കോവിഡിന് പ്രതിവിധി എന്നവകാശപ്പെട്ട് വിപണിയിലിറക്കിയതിന് കൊറോണില്‍ കിറ്റിനെതിരെ വിവാദം ഉയര്‍ന്നതിനെത്തുടർന്ന് കേന്ദ്രസര്‍ക്കാര്‍ വിശദീകരണം തേടി പതഞ്ജലിക്ക് നോട്ടീസ് അയച്ചിരുന്നു, എന്നാല്‍ പ്രതിരോധശക്തി വര്‍ധിപ്പിക്കാനുള്ള മരുന്നാണ് കൊറോണില്‍ എന്ന് വിശദീകരിച്ച് പതഞ്ജലി രംഗത്തെത്തി. തുടര്‍ന്നാണ് ഇതിൻ്റെ വില്‍പ്പനയ്ക്ക് കേന്ദ്രം അംഗീകാരം നല്‍കിയത്.