ന്യൂഡൽഹി: ഓഹരി വിപണിയിൽ കൃത്രിമം നടത്തിയെന്നും ഓഹരി മൂല്യം വർദ്ധിപ്പിച്ച് നിക്ഷേപകരെ വഞ്ചിച്ചുവെന്നുമുള്ള അദാനിക്കെതിരായ ആരോപണങ്ങൾ സെബി അന്വേഷിക്കുകയാണെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ലോക്സഭയിൽ പറഞ്ഞു. ഇക്കാര്യത്തിൽ ടി.എൻ. പ്രതാപൻ എം.പിയുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മന്ത്രി.
ഓഹരി വിപണിയുടെ വിശ്വാസ്യത ഉറപ്പുവരുത്തുന്നതിനും നിക്ഷേപകർക്ക് സുരക്ഷ നൽകുന്നതിനും ഓഹരി വിപണിയുടെ സുഗമമായ നടത്തിപ്പിനും വേണ്ടി പ്രവർത്തിക്കുന്ന സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ഓഹരി വിപണിയിലെ ക്രമക്കേടുകളെക്കുറിച്ചുള്ള പരാതികൾ അന്വേഷിക്കുന്നുണ്ടെന്നും അദാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങൾ സെബി അന്വേഷിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
ഹിൻഡൻബർഗ് റിപ്പോർട്ടിനെത്തുടർന്ന് 2023 ജനുവരി 24 മുതൽ മാർച്ച് 1 വരെ അദാനിയുടെ കമ്പോള മൂലധനം ഏകദേശം 60 ശതമാനമാണ് ഇടിഞ്ഞത്. ഒമ്പത് കമ്പനികളെ ചേർത്താണ് അദാനി ഗ്രൂപ്പ് രൂപീകരിച്ചത്. ഈ കമ്പനികളെ സെൻസെക്സിൽ ഉൾപ്പെടുത്തിയിട്ടില്ല. ഈ കമ്പനികൾക്ക് നിഫ്റ്റിയിൽ ഒരു ശതമാനത്തിൽ താഴെ മാത്രമേ സാന്നിധ്യമുള്ളൂ എന്ന് കേന്ദ്രം സ്ഥിരീകരിച്ചിട്ടുണ്ട്.