കുമളി: ചിന്നക്കനാലിൽനിന്നു പിടികൂടി പെരിയാർ കടുവാ സങ്കേതത്തിൽ തുറന്നുവിട്ട കാട്ടാന അരിക്കൊമ്പൻ അരിക്കൊമ്പൻ കുമളിയിലെ ജനവാസ മേഖലയിലെത്തി. ജനവാസമേഖലയ്ക്ക് 100 മീറ്റര്‍ അടുത്ത് റോസാപ്പൂകണ്ടം ഭാഗത്താണ് ആന എത്തിയത്. ആകാശത്തേക്ക് വെടിയുതിര്‍ത്ത് ശബ്ദമുണ്ടാക്കി ആനയെ കാട്ടിലേക്ക് തന്നെ തുരത്തിയതായി വനം വകുപ്പ് അറിയിച്ചു. ജിപിഎസ് സിഗ്നലുകളില്‍ നിന്നാണ് അരിക്കൊമ്പന്‍റെ സാന്നിധ്യം മനസിലാക്കിയത്.
ഇന്നലെ രാത്രി പതിനൊന്നു മണിക്കു ശേഷമാണ് അരിക്കൊമ്പനെ ഇവിടെ കണ്ടത്. പിന്നീട് വനപാലകർ ആനയെ കാട്ടിലേക്കു തന്നെ തുരത്തി. എന്നാൽ എത്ര ദൂരത്തോളം ആന പോയി എന്നത് വ്യക്തമല്ല. സ്ഥലം മനസ്സിലാക്കിയതിനാൽ അരിക്കൊമ്പൻ ഇനിയും ഇവിടെക്ക് വരാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ പറയുന്നത്. അതിനാൽ തന്നെ അരിക്കൊമ്പനെ നിരീക്ഷിക്കുന്നത് ശക്തമാക്കിയതായി വനംവകുപ്പ് അറിയിച്ചു.
ഇന്നലെ രാവിലെ അരിക്കൊമ്പൻ കുമളിക്ക് സമീപം വരെ എത്തിയിരുന്നു. ആകാശദൂരം അനുസരിച്ച് കുമളിക്ക് ആറു കിലോമീറ്റർ വരെ അടുത്തെത്തിയ ശേഷം മേദകാനം ഭാഗത്തേക്ക് മടങ്ങിയെന്നായിരുന്നു വിവരം. പിന്നീട് രാത്രിയാണ് ജനവാസമേഖലയ്ക്ക് സമീപമെത്തിയത്.
അതേസമയം ആന ജനവാസമേഖലയിലേക്ക് ഇറങ്ങുമെന്ന ആശങ്കവേണ്ടെന്നും വനം വകുപ്പ് അറിയിച്ചു. അരിക്കൊമ്പനെ നിരീക്ഷിക്കാൻ ഒരു സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഇവർ വിഎച്ച്എഫ് ആൻ്റിന ഉപയോഗിച്ച് ആനയുടെ സ്ഥാനം നിർണയിക്കാനുള്ള ശ്രമം നടത്തുകയാണ്. ആന വനത്തിനുള്ളിലേക്ക് കടന്നാൽ സിഗ്നൽ ലഭിക്കാൻ തടസം നേരിട്ടേക്കും.