കൊച്ചി:ഗുണനിലവാരമില്ലാത്തതും കാലഹരണപെട്ടതുമായ സോളാർ പവർ പ്ലാൻറ് സ്ഥാപിച്ച് നൽകി നഷ്ടമുണ്ടാക്കിയ കേസിൽ 2.70 ലക്ഷം രൂപ ഉപഭോക്താവിന് നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതി.
മൂവാറ്റുപുഴ സ്വദേശി ഫ്രാൻസിസ് ജോൺ, തൊടുപുഴയിൽ പ്രവർത്തിക്കുന്ന റിക്കോ എനർജി ഇന്ത്യ എന്ന സ്ഥാപനത്തിനെതിരെ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
അഞ്ച് വർഷം വാറണ്ടിയും അഞ്ച് വർഷം അധിക വാറണ്ടിയും ലഭിക്കുമെന്ന ഉറപ്പിൻ മേലാണ് പരാതിക്കാരൻ എതിർകക്ഷിയിൽ നിന്നും സോളാർ പവർ പ്ലാൻറ് വീട്ടിൽ സ്ഥാപിക്കുന്നതിന് വേണ്ടി സമീപിക്കുകയും 2,55,760 രൂപ നൽകുകയും ചെയ്തു.
കുറച്ച് നാളുകൾക്ക് ശേഷം സോളാർ പ്ലാന്റ് പ്രവർത്തനരഹിതമായി. മാത്രമല്ല, 2,723/- രൂപ കൂടുതലായി വൈദ്യുതി ബില്ലും പരാതിക്കാരന് ലഭിച്ചു. സാധാരണ 200 രൂപയായിരുന്നു വൈദ്യുതി ബില്ല്.
ഈ സാഹചര്യത്തിലാണ് കാലഹരണപ്പെട്ട സാങ്കേതിവിദ്യ ഉപയോഗിച്ച് നിർമിച്ച സോളാർ പാനൽ നൽകി കബളിപ്പിച്ച എതിർകക്ഷിയ്ക്കെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് പരാതിക്കാരൻ എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതിയെ സമീപിച്ചത്.
ഗണ്യമായ തുക സോളാർ പാനലിനു വേണ്ടി ചെലവഴിച്ച ശേഷം, വാഗ്ദാനം ചെയ്തത് പോലെയുള്ള ഫലം ഉപഭോക്താവിന് ലഭിച്ചില്ല എന്നത് വ്യക്തമാണെന്ന് ഡി.ബി ബിനു അധ്യക്ഷനും വി രാമചന്ദ്രൻ, ടി.എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് വിലയിരുത്തി.
പരാതിക്കാരൻ നൽകിയ 2,55,760/- രൂപ തിരികെ നൽകാനും നഷ്ടപരിഹാരം കോടതി ചെലവ് ഇനങ്ങളിൽ 15,000/- രൂപയും 45 ദിവസത്തിനകം ഉപഭോക്താവിന് നൽകാൻ എതിർകക്ഷികൾക്ക് കോടതി ഉത്തരവ് നൽകി.
പരാതിക്കാരന് വേണ്ടി അഡ്വ. ടോം ജോസഫ് കോടതിയിൽ ഹാജരായി