പാലക്കാട്: പാലക്കാട്ടെ ഇടതുമുന്നണി സ്ഥാനാർഥി പി. സരിനെ പുകഴ്ത്തി എൽ.ഡി.എഫ്. മുൻ കൺവീനർ ഇ.പി. ജയരാജൻ. ജനസേവനത്തിനായി ജോലി പോലും രാജിവെച്ച ഉത്തമനായ ചെറുപ്പക്കാരനാണ് സരിന്‍. പാലക്കാട് ജനതയ്ക്ക് ചേര്‍ന്ന മികച്ച സ്ഥാനാര്‍ഥി. പാലക്കാട്ടെ ജനതയുടെ മഹാഭാഗ്യമാണ് സരിന്റെ സ്ഥാനാർഥിത്വമെന്നും ഇ.പി. പറഞ്ഞു.
സരിൻ ആദ്യം സ്വീകരിച്ചത് ഇടതുപക്ഷ രാഷ്ട്രീയമായിരുന്നില്ല. എന്നാല്‍, അദ്ദേഹത്തിന്റേത് ഇടതുപക്ഷ മനസ്സായിരുന്നു. കൃഷിക്കാരുടേയും തൊഴിലാളികളുടേയും ഒപ്പമായിരുന്നു സരിന്‍. പണമുണ്ടാക്കാനുള്ള സാഹചര്യം ഉപേക്ഷിച്ച് രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത് അപൂര്‍വമാണ്. അങ്ങിനെ പ്രവര്‍ത്തിച്ച് രാഷ്ട്രീയത്തില്‍ എത്തിയ അദ്ദേഹത്തിന് കോണ്‍ഗ്രസില്‍നിന്ന് സത്യസന്ധതയും നീതിയും ലഭിക്കുന്നില്ലെന്ന് ബോധ്യമായി. കോണ്‍ഗ്രസ് വര്‍ഗീയ ശക്തികളുമായി കൂട്ടുചേരുകയാണ്. വ്യക്തിതാത്പര്യങ്ങള്‍ക്ക് വേണ്ടി കോണ്‍ഗ്രസ് നേതാക്കള്‍ പ്രവര്‍ത്തിക്കുന്നു.
നല്ല സ്വതന്ത്ര സ്ഥാനാർഥിയാണ് അദ്ദേഹം. ഒരിക്കലും വയ്യാവേലിയാകില്ല. അൻവറിനെ പോലെ ഒരാളായി സരിൻ മാറുമെന്ന് തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് ഓരോ വ്യക്തികൾക്കും അവരുടേതായ വ്യക്തിത്വമുണ്ട് എന്നായിരുന്നു ഇ.പിയുടെ മറുപടി. ഏതെങ്കിലും ഒരാൾക്ക് പകരമാകുമെന്ന് തോന്നുന്നില്ല. ഓരോ മനുഷ്യനും അവരുടേതായ പ്രത്യേകതകളുണ്ട്. ഇ.പി. ജയരാജൻ പറഞ്ഞു.