മലപ്പുറം പെരിന്തൽമണ്ണയിൽ വൻ സ്വർണക്കവർച്ച. സ്കൂട്ടറിൽ പോകുകയായിരുന്ന ജ്വല്ലറി ഉടമയേയും സഹോദരനെയും ആക്രമിച്ച് പരുക്കേൽപ്പിച്ച് കവർച്ചാ സംഘം 3.5 കിലോഗ്രാം സ്വർണം കവർന്നു. പെരിന്തൽമണ്ണ ടൌണിലുള്ള എംകെ ജ്വല്ലറി ഉടമ യൂസഫിനെയും സഹോദരൻ ഷാനവാസിനെയുമാണ് കാറിലെത്തിയ കവർച്ചാ സംഘം കണ്ണിൽ മുളകുപൊടി സ്പ്രേ ചെയ്തുകൊണ്ട് ആക്രമിച്ചത്.
സ്വര്‍ണം കവര്‍ന്ന കേസിലെ നാലുപേര്‍ ഇതിനകം തൃശ്ശൂര്‍ ഈസ്റ്റ് പോലീസിൻ്റെ പിടിയിലായി. കണ്ണൂര്‍ സ്വദേശികളായ പ്രബിന്‍ ലാല്‍, ലിജിന്‍ രാജന്‍, തൃശ്ശൂര്‍ വരന്തരപ്പള്ളി സ്വദേശികളായ സതീശന്‍, നിഖില്‍ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഇവരെ തൃശ്ശൂര്‍ ഈസ്റ്റ് പൊലീസ് ചോദ്യം ചെയ്തുവരികയാണ്. എന്നാല്‍ ഇവരില്‍ നിന്നും സ്വര്‍ണം കണ്ടുകിട്ടിയിട്ടില്ല. അഞ്ചുപേര്‍ കൂടി കവര്‍ച്ചാ സംഘത്തിലുണ്ടായിരുന്നുവെന്നാണ് സൂചന.
രാത്രി കടയടച്ചിറങ്ങിയ ഇറങ്ങിയ ജ്വല്ലറി ഉടമയേയും സഹോദരനെയും കാറിലെത്തിയ കവർച്ചാ സംഘം ഇടിച്ചുവീഴ്ത്തിയ ശേഷം ആക്രമിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ ഇവരെ കവർച്ചാ സംഘം കുത്തിപ്പരിക്കേൽപ്പിക്കുകയും തുടർന്ന് സ്വർണവുമായി കടന്നുകളയുകയുമായിരുന്നു. സംഭവത്തിൽ പരുക്കേറ്റ ഇരുവരെയും ചികിൽസയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഊട്ടി റോഡിലെ കെ.എം. ജൂവലറി ബില്‍ഡിങ് ഓടിട്ട കെട്ടിടത്തിലായതിനാല്‍ ആഭരണണങ്ങള്‍ കടയില്‍ സൂക്ഷിക്കാതെ രാത്രി ഉടമയുടെ വീട്ടിലേക്ക് ബാഗിലാക്കി കൊണ്ടുപോകുകയാണ് പതിവ്. നഷ്ടപ്പെട്ട സ്വര്‍ണത്തിന് രണ്ടരക്കോടി രൂപയിലധികം വിലവരുമെന്നാണ് വിവരം