കൊച്ചി: കൊടകര കുഴൽപ്പണത്തിൻ്റെ ഉറവിടം കർണാടകയിലെ ഉന്നതനെന്ന് വിവരം. ഇക്കാര്യം പ്രത്യേക അന്വേഷണസംഘം ഇ.ഡിക്ക് നൽകിയ റിപ്പോർട്ടിലുണ്ടെന്ന് സൂചന.
സംസ്ഥാനത്തെ മൂന്ന് ബിജെപി നേതാക്കളുടെ പേരും ഉണ്ട്. ബെംഗളൂരുവിൽ നിന്ന് കോടികൾ സംഘടിപ്പിച്ച് കൊടുത്തത് ബെംഗളൂരുവിലെ ഉന്നതനാണെന്നാണ് വിവരം. ടവർ ലൊക്കേഷനുകളടക്കമുള്ള നിർണായക വിവരങ്ങളും റിപ്പോർട്ടിൽ ഉൾപ്പെടുന്നുണ്ടെന്ന് മാതൃഭൂമി ന്യൂസിലെ ബിനിൽ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് കേരളത്തിലേക്ക് ഒഴുകിയത് 41 കോടി 20 ലക്ഷം രൂപയാണെന്നും പുറത്തുവരാത്ത റിപ്പോര്‍ട്ടിലുണ്ടെന്ന് ബിനിൽ റിപ്പോർട്ട് ചെയ്യുന്നു.
കേസിൽ അന്വേഷണവുമായി മുമ്പോട്ട് പോയാൽ പല ബിജെപി നേതാക്കളിലേക്കും എത്തുമെന്നാണ് റിപ്പോർട്ടിൽ നിന്ന് മനസ്സിലാകുന്നത്. പണം നൽകിയ ഉന്നതനിലേക്കും അന്വേഷണം എത്തും. പണം നൽകിയ ആ ഉന്നതൻ ആരാണ് എന്നത് സംസ്ഥാന പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇ.ഡിക്ക് നൽകിയ റിപ്പോർട്ടിൽ ഇക്കാര്യങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്.
41 കോടി 20 ലക്ഷം രൂപയാണ് ധർമ്മരാജൻ വഴി കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് കേരളത്തിലേക്ക് എത്തിയത്. ഓരോ ദിവസവും എങ്ങനെയാണ് പണം എത്തിയത്, ആരൊക്കെയാണ് കൊണ്ടുവന്നത്, ഏതൊക്കെ വാഹനത്തിലാണ് കൊണ്ടുവന്നത്… തുടങ്ങിയ വിവരങ്ങൾ വിശദമായിത്തന്നെ പ്രത്യേകാന്വേഷണ സംഘം ഇ.ഡി.ക്ക് നൽകിയ റിപ്പോർട്ടിലുണ്ട്. അത് ഇതുവരെ പുറത്തുവന്നിട്ടില്ല.
റിപ്പോർട്ട് പ്രത്യേകാന്വേഷണത്തിന്റെയും ഇഡിയുടേയും കൈവശമാണ് ഉള്ളത്. ഇതുവരെ റിപ്പോർട്ടിന്മേൽ ഒരു നടപടിയും ഇഡിഎടുത്തിട്ടില്ല.
സംസ്ഥാനത്തെ ബിജെപി നേതാക്കളുടെ പേരുടകളും ആരാണ് കേരളത്തിൽ പണമിടപാടുകൾ നിയന്ത്രിച്ചിരുന്നത് തുടങ്ങിയവയടക്കം റിപ്പോർട്ടിൽ ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം. കൊടകരയിൽ കുഴൽപ്പണം കൊള്ളയടിക്കപ്പെടുന്ന ദിവസം ആറര കോടി രൂപ തൃശ്ശൂരിൽ എത്തിയിരുന്നു. ഇതോടൊപ്പം മൂന്നര കോടി രൂപ തൃശ്ശൂരിൽ നിന്ന് ആലപ്പുഴയിലേക്ക് കൊണ്ടു പോകുന്ന വഴിക്ക് വെച്ച് കൊള്ളയടിക്കുന്നത്. മറ്റൊരു ആറര കോടി രൂപ നേരത്തെ തന്നെ കേരളത്തിൽ എത്തിച്ചിരുന്നു.