കൊച്ചി: ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട പരാതിക്കാരുടെ വിവരങ്ങൾ പുറത്തുവിടരുതെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. പരാതിക്കാരുടെ പേര് മറയ്ക്കണം. രേഖകള്‍ പ്രസിദ്ധപ്പെടുത്തരുത്. കേസ് രേഖകള്‍ മറ്റാര്‍ക്കും നല്‍കരുതെന്നുമാണ് എസ്ഐടിയ്ക്ക് കോടതിയുടെ നിർദേശം. ഹേമ കമ്മിറ്റിയുടെ സമ്പൂർണ്ണ റിപ്പോർട്ട് ഹൈക്കോടതി പരിശോധിച്ചതിന് ശേഷമാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
ലൊക്കേഷനുകളിലെ ലഹരി ഉപയോഗത്തില്‍ എസ്‌ഐടിയ്ക്ക് അന്വേഷണം നടത്താമെന്ന് ഹൈക്കോടതി അറിയിച്ചു. എസ്‌ഐടി അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണം. പരാതിക്കാരുടെ വിവരങ്ങൾ പുറത്തുവിടരുതെന്ന കർശന നിർദേശമാണ് ഹൈക്കോടതി നൽകിയിരിക്കുന്നത്. എഎഫ്ഐആറിലും എഫ്ഐഎസിലും പരാതിക്കാരുടെ പേര് മറക്കണം. എഫ്ഐആർ, എഫ്ഐഎസ് പോലുള്ള രേഖകൾ പ്രസിദ്ധപ്പെടുത്തരുത്, കേരള പൊലീസിൻ്റെ വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യരുതെന്നും കോടതി നിർദേശിച്ചു. ഈ കേസുമായി ബന്ധപ്പെട്ട സാക്ഷി മൊഴികൾ ഉൾപ്പെട്ട രേഖകൾ മറ്റാർക്കും നൽകരുത്. എന്തെങ്കിലും രേഖകൾ ആർക്കെങ്കിലും നൽകുന്നുണ്ടെങ്കിൽ പരാതിക്കാർക്ക് മാത്രമെ നൽകാവൂ എന്ന കർശനമായ നിർദേശമാണ് ഇടക്കാല ഉത്തരവിലൂടെ കോടതി നൽകിയിരിക്കുന്നത്.