കൊച്ചി: ദ കേരള സ്റ്റോറിയുടെ പ്രദർശനം തുടരാൻ അനുമതി നൽകി ഹൈക്കോടതി. സ്റ്റേയില്ലെന്നും ഹൈക്കോടതി പറഞ്ഞു. സിനിമയുടെ പ്രദർശനം നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജികൾ കോടതി തള്ളി. ഇതൊരു സാങ്കൽപിക ചിത്രമാണെന്നും ചരിത്ര സിനിമയല്ലെന്നും കോടതി നിരീക്ഷിച്ചു. മതേതര സ്വഭാവമുള്ള കേരള സമൂഹം സിനിമ സ്വീകരിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.
ടീസർ സമൂഹമാധ്യമങ്ങളിൽ നിന്ന് പിൻവലിക്കുമെന്നും ചിത്രത്തിന്റെ നിർമാതാവ് കോടതിയെ അറിയിച്ചു. ജസ്റ്റിസ് എൻ.നഗരേഷ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. ചിത്രം പ്രദർശിപ്പിക്കുന്നതുകൊണ്ട് ഒന്നും സംഭവിക്കില്ല. സാങ്കൽപിക ചിത്രമാണത്. ചരിത്രസിനിമയല്ലെന്ന് കോടതി പറഞ്ഞു. നവംബറിലാണ് ടീസർ ഇറങ്ങിയത്. ആരോപണം ഉന്നയിക്കുന്നത് ഇപ്പോഴല്ലെ എന്നും കോടതി പറഞ്ഞു.
മതവികാരം വ്രണപ്പെടുത്തുന്ന ചിത്രത്തിന്റെ പ്രദർശനം വിലക്കണമെന്നാവശ്യപ്പെട്ട് തൃശൂർ സ്വദേശികളായ അഡ്വ. വി.ആർ.അനൂപ്, തമന്ന സുൽത്താന, നാഷനലിസ്റ്റ് യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി സിജിൻ സ്റ്റാൻലി എന്നിവരാണു കഴിഞ്ഞ ദിവസം ഹർജികൾ നൽകിയത്. വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് കെ.വി.മുഹമ്മദ് റസാക്ക്, മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി.ശ്യാം സുന്ദർ എന്നിവരും ഹൈക്കോടതിയെ സമീപിച്ചിരുന്നു.
സിനിമയുടെ പ്രദർശനം ചോദ്യം ചെയ്തുള്ള ഹർജി സുപ്രീം കോടതി വീണ്ടും മടക്കിയിരുന്നു. ആവശ്യം ഹൈക്കോടതിയിൽ ഉന്നയിക്കാൻ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് വീണ്ടും നിർദേശിച്ചു. സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സ്വതന്ത്ര പത്രപ്രവർത്തകനായ ബി.ആർ.അരവിന്ദാക്ഷൻ സമർപ്പിച്ച പൊതുതാൽപര്യ ഹർജി മദ്രാസ് ഹൈക്കോടതിയും തള്ളി. വിഷയം സുപ്രീം കോടതിയും കേരള ഹൈക്കോടതിയും പരിഗണിച്ചിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടിയാണു നടപടി.