തിരുവനന്തപുരം: പൊലീസ് തലപ്പത്ത് വീണ്ടും പോര്. എഡിജിപി എംആർ അജിത്കുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് പി വിജയൻ രംഗത്തെത്തി. ഐജിയായിരുന്നപ്പോൾ പി വിജയൻ സസ്പെൻഷനിലാകാൻ കാരണം എംആർ അജിത്കുമാർ നൽകിയ റിപ്പോർട്ടാണ്. കോഴിക്കോട് ട്രെയിൻ തീവെപ്പ് കേസിലെ പ്രതിയെ മുംബൈയിൽ നിന്നും തിരുവനന്തപുരത്തേക്ക് കൊണ്ടുവന്ന യാത്രാ വിവരങ്ങൾ ചോർത്തി നൽകിയെന്ന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലായിരുന്നു വിജയൻ നടപടി നേരിട്ടത്.
ആ നടപടിക്ക് പിന്നാലെ അതേക്കുറിച്ച് അന്വേഷണം നടത്തിയെങ്കിലും എംആർ അജിത്കുമാറിൻ്റെ റിപ്പോർട്ട് തള്ളിക്കൊണ്ടാണ് പി വിജയനെ സർവീസിലേക്ക് തിരിച്ചെടുത്തത്. പിന്നീട് അദ്ദേഹത്തിന് ഇൻ്റലിജൻസ് എഡിജിപിയായി പ്രമോഷൻ നൽകി. ഇതിന് ശേഷമാണ് ഗുരുതരമായ മറ്റൊരു ആരോപണവുമായി എംആർ അജിത് കുമാർ രംഗത്ത് വരുന്നത്. ഡിജിപിക്ക് എംആർ അജിത് കുമാർ മൊഴി നൽകുകയും ചെയ്തു.
കരിപ്പൂര്‍ വഴിയുള്ള സ്വര്‍ണക്കടത്ത് സംഘങ്ങള്‍ക്ക് പി വിജയനുമായി അടുത്ത ബന്ധമുണ്ടെന്ന് മലപ്പുറം മുന്‍ എസ്പിയായ സുജിത് ദാസ് തന്നോട് വെളിപ്പെടുത്തിയിട്ടുണ്ട് എന്നായിരുന്നു ആരോപണം. എന്നാല്‍ താന്‍ അങ്ങനൊരു കാര്യം അജിത്കുമാറിനോട് പറഞ്ഞിട്ടില്ലെന്ന് എസ്പി സുജിത് ദാസ് വ്യക്തമാക്കിയിട്ടുണ്ട്.
ഈ പശ്ചാത്തലത്തിലാണ് പി.വിജയൻ വ്യാജ മൊഴി നല്‍കിയ എഡിജിപിക്കെതിരെ നടപടി ആവശ്യപ്പെട്ടു കൊണ്ട് ഡിജിപിക്ക് പരാതി നല്‍കിയിരിക്കുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാരിന്‍റെ അനുമതി ആവശ്യമാണ്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അന്വേഷണം നടത്തുകയോ നിയമനടപടിയുമായി മുന്നോട്ട പോകാന്‍ അനുമതി നല്‍കുകയോ ചെയ്യണമെന്നാണ് ഈ കത്തില്‍ പി വിജയന്‍റെ ആവശ്യം. കത്ത് ഡിജിപി സര്‍ക്കാരിന് കൈമാറിയിട്ടുണ്ട്.