മുന്നണിയിലെ രണ്ടാം കക്ഷി സിപിഐ തന്നെ, പാർട്ടിയോട് മത്സരിക്കാൻ ജോസ് പക്ഷം ആയിട്ടില്ല - കാനം

കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിലെ സീറ്റ് വിഭജനത്തിൽ അതൃപ്തി വ്യക്തമാക്കി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. എൽഡിഎഫിൽ രണ്ടാം കക്ഷി സിപിഐയാണ്. കേരളത്തിൽ സിപിഐയോട് മത്സരിക്കാൻ കേരളാ കോൺഗ്രസ് ആയിട്ടില്ല. മുന്നണിക്കുള്ളിലെ തർക്കങ്ങൾ പരിഹരിക്കണമെന്നും കാനം ആവശ്യപ്പെട്ടു.
കോട്ടയത്ത് കേരളാ കോണഗ്രസാണ് ഒന്നാം കക്ഷിയെന്ന അഭിപ്രായം സിപിഐയ്ക്കില്ല. എല്‍.ഡി.എഫിലെ രണ്ടാമത്തെ കക്ഷി സിപിഐ ആണെന്നും കാനം പറഞ്ഞു. അഭിപ്രായവ്യത്യാസമുണ്ടാകും, ഏത് മുന്നണിയിലാണ് അഭിപ്രായവ്യത്യാസം ഇല്ലാത്തത്.. അതെല്ലാം ചര്‍ച്ച ചെയ്ത് പരിഹരിക്കുകയാണ് മുന്നണി നേതൃത്വത്തിൻ്റെ ചുമതല. എല്‍ഡിഎഫ് എത്രയും വേഗം അതൊക്കെ പരിഹരിക്കുമെന്നാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും കാനം വ്യക്തമാക്കി.
തങ്ങൾക്ക് അവകാശപ്പെട്ട സീറ്റ് ജോസ് പക്ഷത്തിന് നല്കിയാല് എല്‍ഡിഎഫ് വിട്ട് പാലാ നഗരസഭയില്‍ അടക്കം തനിച്ച് മത്സരിക്കുമെന്നാണ് സിപിഐയുടെ മുന്നറിയിപ്പ്.
19-ാം തിയതി വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചാല്‍ 23-ാം തിയതി നാമനിര്‍ദേശ പത്രിക പിന്‍വലിക്കാം. കുറേദിവസങ്ങളുണ്ട്- കാനം പറഞ്ഞു. എല്‍ഡിഎഫിൻ്റെ പ്രതിച്ഛായക്ക് കോട്ടംതട്ടിയോ എന്ന കാര്യത്തില്‍ വിധി എഴുതേണ്ടത് മാധ്യമങ്ങളല്ല, ജനങ്ങളാണെന്നും കാനം കൂട്ടിച്ചേര്‍ത്തു.
ജില്ലാ പഞ്ചായത്തില്‍ സിപിഐ മത്സരിക്കുന്ന അഞ്ച് സീറ്റുകളില്‍ രണ്ട് സീറ്റുകള്‍ ജോസ് കെ. മാണി വിഭാഗത്തിനായി ഒഴിഞ്ഞു കൊടുക്കണമെന്നാണ് സിപിഎം ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ അതിന് സിപിഐ തയ്യാറല്ല. സമാനമായ തര്‍ക്കങ്ങള്‍ പഞ്ചായത്തുകള്‍, നഗരസഭ, ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകള്‍ എന്നിവയിലുമുണ്ട്.