തിരുവനന്തപുരം: 2016-ലെ എൽഡിഎഫ് ഭരണം മുതൽ കേരളത്തിൽ മാറ്റങ്ങളുടെ കാലമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ ഒന്നും നടക്കില്ലെന്ന സ്ഥിതി മാറി. ദേശീയപാതാ വികസനം, ഗെയിൽ പൈപ്പ് ലൈൻ പദ്ധതി എന്നിവ നടപ്പാക്കി. വ്യവസായ സൗഹൃദനാട് അല്ലെന്ന പ്രചാരണത്തെ അതിജീവിച്ചു. വ്യവസായങ്ങളെ ചുവപ്പുനാട മുറിച്ച് സ്വീകരിക്കുകയാണ് സർക്കാരെന്നും സ്റ്റാർട്ടപ്പുകളുടെ കാര്യത്തിൽ കേരളം നടത്തുന്ന മുന്നേറ്റം ആർക്കും കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ലെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു.
‘2016ന് ശേഷം കേരളത്തിൽ മാറ്റത്തിന്റെ കാലമാണ്. നടക്കില്ലെന്ന് കരുതിയ പലതും നടത്തിക്കാട്ടിയകാലം. 2045ൽ പൂർത്തിയാക്കേണ്ട വിഴിഞ്ഞം തുറമുഖം 2028ൽ പൂർണ സജ്ജമാകും. തൊഴിലവസരങ്ങളും ക്രമാതീതമായി വർധിച്ചു. എൽഡിഎഫ് കാലത്ത് നാലര ലക്ഷത്തിലധികം വീടുകൾ നിർമ്മിച്ചു നൽകി. ഫിഷറീസ് മേഖലയിലും 12,400ന് മുകളിൽ വീടുകൾ നിർമിച്ചു നൽകി. ഉന്നത വിദ്യാഭ്യാസ ഹബായി എൽഡിഎഫ് സർക്കാർ കേളത്തെ മാറ്റി. ആരോഗ്യരംഗത്തെ ബജറ്റ് വിഹിതം മൂന്ന് ഇരട്ടിയാക്കി ഉയർത്തി. ആർദ്രം മിഷനിലൂടെ ഇടത് സർക്കാർ ആരോഗ്യ രംഗത്ത് മുന്നേറ്റം നടത്തി.
തൊഴിലവസരങ്ങളും ക്രമാതീതമായി വർദ്ധിച്ചു. ഒരു ലക്ഷത്തിലധികം സംരംഭങ്ങൾ ആരംഭിച്ചത് വനിതകൾ. 2016 കാർഷിക മേഖല തകർന്നു കിടക്കുകയായിരുന്നു. നെൽകൃഷി രണ്ടര ലക്ഷം ഹിക്ടറിലേക്ക് വ്യാപിപ്പിക്കാൻ കഴിഞ്ഞു. യുവാക്കളെ കാർഷിക രംഗത്തേക്ക് ആകർഷിക്കാൻ കഴിഞ്ഞു. യുഡിഎഫ് സർക്കാരിന്റെ കാലത്ത് നാളികേര കർഷകരെ ഇല്ലാതാക്കുന്ന നിലപാടാണ് സ്വീകരിച്ചത്. എൽഡിഎഫ് സർക്കാർ വന്നശേഷം ഇതിൽ വലിയ ഉണർവുണ്ടായി. താങ്ങു വില വർദ്ധിപ്പിച്ചു. ‘- കേരളത്തിൽ എൽഡിഎഫ് സർക്കാർ നടത്തിയ വികസന പദ്ധതികൾ മുഖ്യമന്ത്രി വിശദീകരിച്ചു.
63 ലക്ഷം പേര്‍ക്ക് സാമൂഹ്യ പെന്‍ഷന്‍ നല്‍കി വരുന്നുണ്ട്. യുഡിഎഫ് സർക്കാരിൻ്റെ കാലത്ത് നല്‍കിയിരുന്ന പെണ്‍ഷന്‍ തുക 600 രൂപയില്‍ നിന്ന് ഇടതു സര്‍ക്കാര്‍ 1600 രൂപയായി വര്‍ധിപ്പിച്ചു. പാവപ്പെട്ടവര്‍ക്കായി നാലര ലക്ഷത്തിലധികം വീടുകള്‍ നിര്‍മ്മിച്ചു നല്‍കി. ഫിഷറീസ് മേഖലയിലും 12,400ന് മുകളില്‍ വീടുകള്‍ നിര്‍മിച്ചു നല്‍കി. പ്രതിപക്ഷത്തിന്റെ അഴിമതി ആരോപണങ്ങള്‍ മുഖ്യമന്ത്രി തള്ളി. വ്യാജ പ്രചാരണങ്ങള്‍ക്ക് വലിയ ആയുസ്സുണ്ടാകില്ല. ഇടതുമുന്നണി ഇടപെടുന്നത് സത്യസന്ധമായി മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.