കോൺഗ്രസിലും ബിജെപിയും ഈഴവർക്ക് അവഗണനയാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.
കേരള രാഷ്ട്രീയത്തിൽ ഏറ്റവും അവഗണിക്കപ്പെടുന്ന ജനസമൂഹം ഈഴവരാണെന്നും അദ്ദേഹം പറഞ്ഞു.എസ്എൻഡിപി യോഗത്തിന്റെ മുഖപത്രമായ യോഗനാദത്തിലെ ഈഴവർ വെറും കറിവേപ്പിലയും എന്ന് എഡിറ്റോറിയലിലാണ് വെള്ളാപ്പള്ളിയുടെ വിമർശനം. സ്വന്തം സമുദായത്തിന് വേണ്ടി സംഘടനകൾ സംസാരിക്കാനും പോരാടാനും മടിക്കുന്ന നേതാക്കൾ ആണ് ഈഴവർക്കുള്ളത്. സ്വന്തക്കാരെ താക്കോൽ സ്ഥാനങ്ങളിൽ തിരുകി കയറ്റാനും മറ്റുള്ളവരെ വലിച്ചു താഴെ ഇടാനും അവർ സംഘടിതമായി ശ്രമിക്കും.
കോൺഗ്രസിൽ ഈഴവരെ വെട്ടിനിരത്തുകയാണ്. ഇപ്പോൾ കെ ബാബു എന്ന ഒരു ഈഴവ എംഎൽഎ മാത്രമേയുള്ളൂ. കെപിസിസി പ്രസിഡന്റ് പോലും തഴയപ്പെടുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു. കോൺഗ്രസ് നേതൃത്വം സമ്മതിച്ചില്ലെങ്കിലും അതൊരു യാഥാർത്ഥ്യമാണ്. പക്ഷേ തെരഞ്ഞെടുപ്പ് കഴിയുമ്പോൾ ആ ഈഴവൻ പോലും പദവിയിൽ ഇല്ലാതാക്കും. ബിജെപിയുടെ കാര്യം ഇതിലും കഷ്ടമാണ്. കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ജനകീയ പിന്തുണയുടെ അടിത്തറ ഈഴവരാദി പിന്നാക്ക വിഭാഗങ്ങളാണ്. പ്രതിപക്ഷത്തു നിന്നുള്ള പരിഗണന പിന്നാക്ക വിഭാഗങ്ങൾ പ്രതീക്ഷിക്കുന്നു. മുഖ്യമന്ത്രി ആർ ശങ്കറിന് ശേഷം വിദ്യാഭ്യാസ മേഖലയിൽ ഈഴവർ തഴയപ്പെട്ടു. മലബാറിൽ ഒരു വിദ്യാഭ്യാസ സ്ഥാപനം പോലും സമുദായത്തിന് അനുവദിച്ചില്ല. എൻഡിഎയുടെ വളർച്ചയും യുഡിഎഫിന്റെ തളർച്ചയും കാണുമ്പോൾ അടുത്ത തെരഞ്ഞെടുപ്പിലും എൽഡിഎഫ് തന്നെ അധികാരത്തിൽ എത്താനാണ് സാധ്യതയെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.