വയനാട്ടിലെ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ഏറ്റവും കുറവ് വോട്ടിങ് ശതമാനമാണ് നവംബർ 13ന് രേഖപ്പെടുത്തിയത്. രാത്രി 7:45 വരെയുള്ള ഔദ്യോഗിക കണക്ക് പ്രകാരം ഇതുവരെ 64.71 ശതമാനമാണ് പോളിങ്. കഴിഞ്ഞ തവണത്തെയും ആദ്യ രണ്ട് തിരഞ്ഞെടുപ്പുകളെയും അപേക്ഷിച്ച് ഏതാണ്ട് 9 ശതമാനമാണ് കുറവ്.
കഴിഞ്ഞ തവണ 73 ശതമാനമായിരുന്നു വയനാട്ടിലെ പോളിങ്. കഴിഞ്ഞ നാല് തവണയും കോൺഗ്രസിനെ വിജയിപ്പിച്ച മണ്ഡലത്തിൽ വോട്ടർമാർ എന്തുകൊണ്ട് ഇത്തവണ ഉപതിരഞ്ഞെടുപ്പിനെ തണുപ്പൻമട്ടിൽ കണ്ടു എന്നത് ചിന്തിക്കേണ്ട കാര്യമാണ്. താഴെപ്പറയുന്ന കാര്യങ്ങൾ തിരഞ്ഞെടുപ്പിനെ ബാധിച്ചതായി മണ്ഡലത്തിലൂടെ കണ്ണോടിക്കുമ്പോൾ മനസിലാകും.
- ആറ് മാസം മുമ്പാണ് വയനാട്ടുകാർ ലോക്സഭയിലേക്ക് വോട്ട് ചെയ്തത്. ഇപ്പോഴത്തെ ഉപതിരഞ്ഞെടുപ്പ് അടിച്ചേല്പിക്കപ്പെട്ടതാണ് എന്നും അനാവശ്യം എന്നും കരുതുന്നവർ ഇത്തവണ വോട്ട് ചെയ്തില്ല.
- പ്രവാസി വോട്ടർമാർ തിരഞ്ഞെടുപ്പിൽ കൂട്ടത്തോടെ എത്തുന്നത് മലപ്പുറം ജില്ലയിലെ പതിവാണ്. വയനാട്ടിലെ വണ്ടൂർ, ഏറനാട് മണ്ഡലങ്ങളിൽ ഇത്തവണ അങ്ങനെ ഒരു നീക്കം ഉണ്ടായില്ല
- വലിയ പ്രതീക്ഷയിൽ തങ്ങൾ തിരഞ്ഞെടുത്ത രാഹുൽ വയനാട് മണ്ഡലം ഉപേക്ഷിച്ചതിൽ പ്രതിഷേധം ഉള്ളവർ.
- സ്വന്തം മണ്ഡലത്തിൽ നിന്നും പ്രധാനമന്ത്രി ഉണ്ടാകാനുള്ള ആഗ്രഹമാണ് രാഹുൽ ഗാന്ധി വന്നപ്പോൾ 2019 ൽ വലിയൊരു ആവേശം ഉണ്ടാക്കിയത്. അന്നത് വൻതോതിൽ വോട്ടായി മാറിയിരുന്നു. പിന്നീട് മണ്ഡലത്തിലെ പൊതു തിരഞ്ഞെടുപ്പിലെ ശരാശരി വോട്ടിങ് ശതമാനത്തിൽ എത്തി. എന്നാൽ ആ രണ്ടു തവണയും ഉണ്ടായ ആ സാഹചര്യം ഇന്നില്ല.
- കോൺഗ്രസിന്റെ മുൻനിര നേതാവാണ് എങ്കിലും പ്രിയങ്ക ജയിച്ചാലും ഇത്തവണ പ്രധാനമന്ത്രിയോ പ്രതിപക്ഷ നേതാവോ മന്ത്രിയോ ആകാൻ ഇടയില്ല. വന്നു പോകുന്ന എംപി ആയിരിക്കും എന്ന തോന്നൽ.
- റെക്കോഡ് ഭൂരിപക്ഷം ഉണ്ടാകും എന്ന കോൺഗ്രസിന്റെ പ്രചാരണം. 2009ൽ ഷാനവാസ് 1.5 ലക്ഷത്തിനും രാഹുൽ 2019 ൽ 4.3 ലക്ഷത്തിനും 2024ൽ 3.6 ലക്ഷത്തിനുമാണ് ജയിച്ചത്. എന്തായാലും ലക്ഷങ്ങളുടെ വോട്ടിന് ജയിക്കും.പിന്നെ എന്തിന് വോട്ട് ചെയ്യണം എന്ന് ചിന്തിച്ചവർ.
- മുനമ്പം വഖഫ് ഭൂമി വിഷയത്തിൽ അതിശക്തമായ പ്രതിഷേധം ഉണ്ടെങ്കിലും ബിജെപിയ്ക്ക് വോട്ട് ചെയ്യാൻ പറ്റാത്ത കോൺഗ്രസ് അനുകൂല ഇടത് വിരുദ്ധ വോട്ടർമാർ
- സർക്കാർ നടപടികളിൽ പ്രതിഷേധമുള്ള ഇടത് അനുകൂല കോൺഗ്രസ്/ ബിജെപി വിരുദ്ധ വോട്ടർമാർ വിട്ടു നിന്നു.
- പ്രിയങ്കയുടെ റോഡ് ഷോകളിൽ ആവേശം കണ്ടു എങ്കിലും താഴെത്തട്ടിൽ കോൺഗ്രസ് പ്രവർത്തകർ വേണ്ടത്ര പ്രചാരണം നടത്തിയെന്ന് കരുതാനാകില്ല.
- മുണ്ടക്കൈയിൽ 100 ദിവസം മുമ്പ് നടന്ന സംസ്ഥാനത്തെ ഏറ്റവും വലിയ ദുരന്തത്തിന്റെ ആഘാതം മനസിലുള്ളവർ.