ബംഗളൂരു: റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് പ്ലേ ഓഫിൽ കയറാൻ വിജയം അനിവാര്യമായിരുന്ന മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിന് ആറ് വിക്കറ്റ് വിജയം. ഗുജറാത്ത് വിജയിച്ചതോടെ മുംബൈ ഇന്ത്യൻസ് പ്ലേ ഓഫിൽ സ്ഥാനം നേടി.
ആദ്യം ബാറ്റ് ചെയ്ത ബംഗളൂരു വിരാട് കോഹ്ലിയുടെ സെഞ്ച്വറിയുടെ (പുറത്താകാതെ 61 പന്തിൽ 101) ബലത്തിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 197 റൺസ് എടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് ശുഭ്മാൻ ഗില്ലിന്റെ സെഞ്ച്വറി (പുറത്താകാതെ 52 പന്തിൽ 104 റൺസ്) മികവിൽ 19.1 ഓവറിൽ ലക്ഷ്യം കണ്ടു.
നേരത്തെ വിരാട് കോഹ്ലിയും ഫാഫ് ഡുപ്ലെസിയും ചേർന്ന് ബംഗളൂരുവിന് മികച്ച തുടക്കമാണ് നല്കിയത്. പിന്നീട് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമായെങ്കിലും കോഹ്ലി ബംഗളൂരുവിന് പൊരുതാവുന്ന സ്കോർ സമ്മാനിച്ചു. ഗുജറാത്തിന് വേണ്ടി വിജയ് ശങ്കർ 35 പന്തിൽ 53 റൺസ് നേടി പുറത്തായി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഗുജറാത്തിനെ രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന ശുഭ്മാൻ ഗില്ലും വിജയ് ശങ്കറുമാണ് (35 പന്തിൽ 53 റൺസ്) വിജയത്തിന് അടിത്തറ പാകിയത്.
നേരത്തെ നടന്ന മത്സരത്തിൽ ഹൈദരാബാദ് ഉയർത്തിയ 200 റൺസിന്റെ വിജയ ലക്ഷ്യം കാമറൂൺ ഗ്രീനിന്റെ സെഞ്ചുറിയുടെ കരുത്തിൽ 12 പന്ത് ബാക്കി നിൽക്കെ മുംബൈ മറികടന്നു. ലീഗിൽ മുംബൈയ്ക്ക് 15 പോയിന്റായി. അതോടെ പ്ലേ ഓഫിലേയ്ക്ക് അവർ വാതിൽ തുറന്നു.
പോയിന്റ് ടേബിളിലെ കണക്കുകൂട്ടലുകളുമായി കാത്തിരുന്ന രാജസ്ഥാൻ റോയൽസ് ഇതോടെ ലീഗിൽ നിന്ന് പുറത്തായി.
ജീവന്മരണ പോരാട്ടത്തിൽ ടോസ് നേടിയ മുംബൈ ഹൈദരാബാദിനെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. പുതുമുഖ താരം വിവ്രാന്ത് ശർമ(69), മായങ്ക് അഗർവാൾ(83) എന്നിവർ ടീമിന് മികച്ച തുടക്കമാണ് നൽകിയത്. ആദ്യ വിക്കറ്റിൽ ഈ സഖ്യം 140 റൺസ് കൂട്ടിച്ചേർത്തതോടെ അതിഥികളുടെ സ്കോർ 200 കടക്കുമെന്ന് ഏവരും ഉറപ്പിച്ചു.