തിരുവനന്തപുരം: എഡിഎമ്മിൻ്റെ മരണത്തിന്മേൽ റവന്യു വകുപ്പ് തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ട് കുറ്റകൃത്യവുമായി ബന്ധപ്പെട്ടതല്ലെന്ന് മന്ത്രി കെ. രാജന്‍. റവന്യു വകുപ്പിലെ ലാൻ്റ് റവന്യു അസിസ്റ്റൻ്റ് കമ്മീഷണർ ഗീത തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ട് പ്രിന്‍സിപ്പല്‍ സെക്രട്ടറി പരിശോധിച്ചശേഷം ചീഫ് സെക്രട്ടറിക്ക് കൊടുത്തിട്ടുണ്ട്. ഉടൻതന്നെ തനിക്കും ലഭിക്കുമെന്നും അത് പരിശോധിച്ച് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അത് ക്രൈമിനെക്കുറിച്ചുള്ള അന്വേണമല്ല. റവന്യു വകുപ്പിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ മരണപ്പെട്ട സാഹചര്യത്തില്‍ അതുസംബന്ധിച്ചുള്ള ഫയലുകളുടെ പുരോഗതി, റവന്യു ഉദ്യോഗസ്ഥരുടെയും മറ്റും അഭിപ്രായങ്ങള്‍ എന്നിവ കേള്‍ക്കുക എന്നതുമാത്രമേ റവന്യു വകുപ്പിൻ്റെ അന്വേഷണത്തില്‍ വരുന്നുള്ളു. അത് ഒരു കാരണവശാലും ക്രൈമുമായി ബന്ധപ്പെടുന്നതല്ല. കുറ്റകൃത്യവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പോലീസാണ് അന്വേഷിക്കുന്നത്. സംഭവത്തിൻ്റെ നാള്‍വഴികളെക്കുറിച്ച് പരിശോധിക്കുകയാണ് റവന്യു വകുപ്പ് ചെയ്തത്. അതില്‍ ഒരു സംശവും വേണ്ട, മാധ്യമങ്ങളോട് പ്രതികരിക്കവെ അദ്ദേഹം പറഞ്ഞു.
കോടതിയുടെ മുമ്പിലും അന്വേഷണ ഉദ്യോഗസ്ഥരുടെ മുമ്പിലുമുള്ള ഒരു സംഭവത്തേക്കുറിച്ച് ഏതെങ്കിലും വിധത്തിലുള്ള ഒരു പ്രതികരണത്തിന് ഇപ്പോള്‍ താന്‍ തയാറല്ലെന്നും എന്നാല്‍ എൻ്റെ ഉറച്ച ബോധ്യത്തില്‍ ഒരു മാറ്റവുമില്ലെന്നും മന്ത്രി കെ. രാജന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.