ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി നാഷണല്‍ കോണ്‍ഫറന്‍സ് ഉപാധ്യക്ഷന്‍ ഒമര്‍ അബ്ദുള്ള സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കശ്മീരിനുള്ള പ്രത്യേക അധികാരം എടുത്തുമാറ്റിയതിനു ശേഷമുള്ള ആദ്യ മുഖ്യമന്ത്രിയായാണ് ഒമര്‍ ചുമതലയേറ്റത്. ഇത് രണ്ടാം തവണയാണ് ഒമര്‍ മുഖ്യമന്ത്രി സ്ഥാനം അലങ്കരിക്കുന്നതും.
ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും കശ്മീരിന്റെ സംസ്ഥാനപദവി പുനഃസ്ഥാപിച്ചുകൊണ്ട് തന്നെ അതിനു തുടക്കമാകട്ടേയെന്നും ഒമര്‍ സത്യപ്രതിജ്ഞാചടങ്ങിനു ശേഷം പ്രതികരിച്ചു.
ഒമറിനൊപ്പം നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടിയിലെ മറ്റംഗങ്ങളായ സകീന മസൂദ്, ജാവേദ് ദര്‍, ജാവേദ് റാണ, സുരിന്ദര്‍ ചൗധരി, സതീഷ് ശര്‍മ എന്നിവരും സത്യപ്രതിജ്ഞ ചെയ്തു. ഇന്ത്യാസഖ്യത്തിലെ നേതാക്കളുടെ സാന്നിധ്യത്തില്‍ ശ്രീനഗറിലെ ഷേരി-കശ്മീര്‍ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് സത്യാപ്രതിജ്ഞാ ചടങ്ങ് നടന്നത്.
അവസാന നിമിഷമാണ് മന്ത്രിസഭയുടെ ഭാഗമാകാനില്ലെന്ന് കോണ്‍ഗ്രസ് നിലപാടെടുത്തത്. ആറ് എം.എല്‍.എമാരുള്ള കോണ്‍ഗ്രസ് രണ്ട് മന്ത്രിസ്ഥാനമാണ് ആവശ്യപ്പെട്ടത്. എന്നാല്‍ നാഷണല്‍ കോണ്‍ഫറന്‍സ് ഒരെണ്ണം വാഗ്ദാനം ചെയ്തു. ഇതോടെയാണ് തത്കാലം മന്ത്രിസഭയില്‍ ചേരാതെ പുറത്തുനിന്ന് സര്‍ക്കാരിനെ പിന്തുണക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്.
ഇന്ത്യാസഖ്യത്തില്‍ നിന്നും കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്കാഗാന്ധി, സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, ഡിഎംകെ നേതാവ് കനിമൊഴി, എന്‍സിപി നേതാവ് സുപ്രിയ സൂളെ, സിപിഐ നേതാവ് ഡി രാജ, എഎപി നേതാവ് സഞ്ജയ് സിങ് എന്നിവര്‍ പങ്കെടുത്തു.