ന്യൂഡല്‍ഹി: ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖിനെ അറസ്റ്റ് ചെയ്യുന്നത് സുപ്രീം കോടതി തടഞ്ഞു. പരാതി നല്‍കിയ നടിയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും എതിര്‍പ്പ് തള്ളിയാണ് ജസ്റ്റിസ് ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റെ നടപടി.
പ്രതിയുടെ ലൈംഗികശേഷി പരിശോധിക്കണമെന്നത് മുന്‍കൂര്‍ജാമ്യം നല്‍കാതിരിക്കാന്‍ കാരണമാക്കാമോ എന്നതുള്‍പ്പെടെ വിവിധ നിയമപ്രശ്‌നങ്ങള്‍ ഉന്നയിച്ചുള്ള നടന്‍ സിദ്ദിഖിൻ്റെ ഹര്‍ജിയാണ് സുപ്രീംകോടതി പരിഗണിച്ചത്. ലൈംഗികപീഡനപരാതിയില്‍ തൻ്റെ മുന്‍കൂര്‍ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതിക്ക് പൂര്‍ണമായും തെറ്റുപറ്റിയെന്നാണ് ജസ്റ്റിസ് ബേല എം. ത്രിവേദി അധ്യക്ഷയായ ബെഞ്ചിനുമുന്‍പാകെ സിദ്ദിഖ് ഉന്നയിച്ചത് .
സംഭവം നടന്നതായി പറയുന്നത് എട്ടു വര്‍ഷം മുന്‍പാണെന്ന് സിദ്ദിഖിനായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി ചൂണ്ടിക്കാട്ടി. പരാതി നല്‍കാന്‍ താമസം വന്നത് എന്തുകൊണ്ടാണ് ഈ ഘട്ടത്തില്‍ കോടതി ആരാഞ്ഞു. മുതിര്‍ന്ന അഭിഭാഷക വൃന്ദ ഗ്രോവര്‍ ആണ്, പരാതി ഉന്നയിച്ച നടിക്കു വേണ്ടി ഹാജരായത്.
മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിനെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തു. സിദ്ദിഖ് സിനിമാ രംഗത്തെ പ്രമുഖന്‍ ആണെന്നും താരങ്ങളുടെ സംഘടനയില്‍ നേതൃസ്ഥാനത്തുള്ളയാളാണെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.