കൊല്ലം: മൈനാഗപ്പള്ളി ആനൂർക്കാവിൽ സ്‌കൂട്ടർ യാത്രികരെ ഇടിച്ചുവീഴ്‌ത്തുകയും യാത്രക്കാരിയുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കി പോകുകയും ചെയ്‌ത സംഭവത്തിൽ വാഹനം ഓടിച്ചയാൾ പിടിയിൽ. കരുനാഗപ്പള്ളി വെളുത്തമണൽ സ്വദേശി അജ്‌മൽ ആണ് പൊലീസിന്റെ പിടിയിലായത്. ശാസ്‌താംകോട്ട പതാരത്തുനിന്നാണ് ഇയാളെ കണ്ടെത്തിയത്. തിരുവോണനാളിൽ വൈകുന്നേരം 5.45നായിരുന്നു അപകടം. സ്‌കൂട്ടർ യാത്രക്കാരി മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോൾ (45) ആണ് മരിച്ചത്.സ്‌കൂട്ടർ ഓടിച്ചിരുന്ന ഫൗസിയയ്‌ക്കും പരിക്കേറ്റു.
വാഹനം ഓടിച്ചിരുന്ന അജ്‌മൽ സംഭവസമയം മദ്യപിച്ചിരുന്നതായി പൊലീസ്. ഇയാൾക്കൊപ്പമുണ്ടായിരുന്ന യുവ വനിതാ ഡോക്‌ടറും മദ്യലഹരിയിൽ ആയിരുന്നു. സുഹൃത്തിന്റെ വീട്ടിലെ മദ്യപാനത്തിന് ശേഷമാണ് അജ്‌മലും ഒപ്പമുണ്ടായിരുന്ന ഡോക്‌ടർ ശ്രീക്കുട്ടിയും കാറിൽ സഞ്ചരിച്ചത്. അപകടത്തിന് മുൻപ് ഇവർ മദ്യപിക്കുന്നത് കണ്ടതായും നാട്ടുകാർ പറയുന്നുണ്ട്.
അപകടം നടന്നയുടൻ തന്നെ കാറും കാറിലുണ്ടായിരുന്ന യുവ വനിതാ ഡോക്‌ടറെയും പൊലീസ് കസ്‌റ്റഡിയിൽ എടുത്തിരുന്നു. സ്‌കൂട്ടറിന് പിന്നിൽ അജ്‌മൽ കാറിടിച്ചപ്പോൾ തന്നെ നാട്ടുകാർ വാഹനം നിർത്താൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് വകവയ്‌ക്കാതെ ഇയാൾ കുഞ്ഞുമോളുടെ ശരീരത്തിലൂടെ വാഹനം കയറ്റിയിറക്കി സ്ഥലത്ത് നിന്നും രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. കുഞ്ഞുമോളെ ഉടൻ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി 9.45ഓടെ മരിച്ചു.