ന്യൂഡല്‍ഹി: പണം അടച്ച് സബ്‌സ്‌ക്രൈബ് ചെയ്യാത്തവരുടെ വെരിഫൈഡ് ബാഡ്ജ് നീക്കം ചെയ്‌ത് ട്വിറ്റര്‍. ഇതോടെ നിരവധി പ്രമുഖരുടെ ബ്ലൂ ടിക്ക് സബ്‌സ്‌ക്രിപ്ഷന്‍ നഷ്ടപ്പെട്ടു. പണം അടച്ച് സബ്‌സ്‌ക്രൈബ് ചെയ്തില്ലെങ്കില്‍ ഏപ്രില്‍ 20 മുതല്‍ വെരിഫൈഡ് ബാഡ്ജ് നീക്കം ചെയ്യുമെന്ന് നേരത്തെ ട്വിറ്റര്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്കാഗാന്ധി, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഷാരൂഖ് ഖാന്‍, അമിതാഭ് ബച്ചന്‍, ആലിയാഭട്ട്, വീരാട് കോഹ്‌ലി, രോഹിത് ശര്‍മ ഉള്‍പ്പെടെയുള്ളവര്‍ക്ക് വെരിഫിക്കേഷന്‍ നഷ്ടമായി.
ഇന്ത്യൻ സർക്കാരുമായി ബന്ധപ്പെട്ട പല അക്കൗണ്ടുകൾക്കും വെരിഫിക്കേഷൻ നഷ്ടമായിട്ടുണ്ട്. പിഐബിയുടെ ഫാക്ട് ചെക്ക് വിഭാഗത്തിനടക്കം വെരിഫിക്കേഷൻ നഷ്ടമായി. ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ ഏജൻസി ഐഎസ്ആർഒയ്ക്കും ട്വിറ്ററിൽ ഇപ്പോൾ വെരിഫിക്കേഷൻ ഇല്ല. പോപ്പ് ഫ്രാൻസിസും മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽഗേറ്റ്സും അടക്കമുള്ള പ്രമുഖർക്കും ഇന്നലെ രാത്രിയോടെ നീല ചെക്ക് ചിഹ്നം നഷ്ടമായി.
ഇന്ത്യയിലെ ഉപയോക്താക്കൾ അവരുടെ ട്വിറ്റർ ബ്ലൂ സബ്‌സ്‌ക്രിപ്‌ഷൻ സജീവമാക്കി നിലനിർത്താനും അധിക ഫീച്ചറുകൾ ഉപയോഗിക്കാനും പ്രതിമാസം നൽകേണ്ടത് 900 രൂപയാണ്. വെബിലെ ഒരു സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനിന് പ്രതിമാസം 650 രൂപ ചിലവാകും. വെബ് ഉപയോക്താക്കൾക്ക് പ്രതിവർഷം 6,800 രൂപയ്ക്ക് വാർഷിക സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനും കമ്പനി മുന്നോട്ട് വച്ചിട്ടുണ്ട്.
ബ്ലൂ ചെക്ക് മാര്‍ക്ക് നിലനിര്‍ത്തണമെങ്കില്‍ ‘ട്വിറ്റർ ബ്ലൂ’ സൈന്‍ അപ്പ് ചെയ്യണം. ട്വിറ്റർ ബ്ലൂവിലേക്കുള്ള പുതിയ സബ്‌സ്‌ക്രിപ്‌ഷനുകൾ നിലവിൽ ഇന്ത്യ, യുഎസ്, കാനഡ, ജപ്പാൻ, ഇന്തോനേഷ്യ, ന്യൂസിലാൻഡ്, ബ്രസീൽ, യുകെ, സൗദി അറേബ്യ, ഫ്രാൻസ്, ജർമ്മനി, ഓസ്ട്രേലിയ, ഇറ്റലി, പോർച്ചുഗൽ, സ്പെയിൻ, എന്നിവിടങ്ങളിൽ ലഭ്യമാണ്.
ട്വീറ്റുകൾ പഴയപടിയാക്കുക, ട്വീറ്റുകൾ എഡിറ്റ് ചെയ്യുക, ചില ഫീച്ചറുകളിലേക്കുള്ള നേരത്തെയുള്ള ആക്‌സസ്, ദൈർഘ്യമേറിയതും ഉയർന്ന നിലവാരമുള്ളതുമായ വീഡിയോകൾ പോസ്റ്റ് ചെയ്യാനുള്ള കഴിവ്, ചാറ്റുകളിലെ മുൻഗണനാക്രമത്തിലുള്ള റാങ്കിംഗുകൾ തുടങ്ങി നിരവധി സേവനങ്ങൾ വരിക്കാർക്ക് ലഭിക്കും.
ഒരിക്കൽ ഒരു ഉപയോക്താവ് ട്വിറ്റർ ബ്ലൂ ടിക്ക് സബ്‌സ്‌ക്രൈബ് ചെയ്‌തുകഴിഞ്ഞാൽ, പ്രൊഫൈൽ ഫോട്ടോയിലോ ഡിസ്‌പ്ലേ ചെയ്യുന്ന ഉപയോക്താവിന്റെ പേരിലോ ഉപയോക്തൃനാമത്തിലോ മാറ്റം വരുത്തിയാൽ അക്കൗണ്ട് സാധൂകരിക്കുന്നതുവരെ നീല ചെക്ക്‌മാർക്ക് നഷ്‌ടപ്പെടുമെന്നും ട്വിറ്റർ വിശദമാക്കിയിരുന്നു. മാത്രമല്ല, ട്വിറ്റർ ബ്ലൂ ടിക്ക് സബ്‌സ്‌ക്രിപ്‌ഷൻ റദ്ദാക്കാനും ഉപയോക്താക്കളെ അനുവദിക്കും.
2009 ആദ്യമായി ട്വിറ്റര്‍ ബ്ലൂ ടിക്ക് മാര്‍ക്ക് അവതരിപ്പിക്കുന്നത്. രാഷ്ട്രീയക്കാര്‍, സിനിമാ താരങ്ങള്‍, ബ്രാന്‍ഡുകള്‍ ഉള്‍പ്പെടെ പ്രമുഖ വ്യക്തികളുടേയും കമ്പനികളുടേയും ഔദ്യോഗിക പേജുകള്‍ വേര്‍തിരിച്ചറിയുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്. ഇതിന് നേരത്തെ കമ്പനി ചാര്‍ജ്ജ് ഈടാക്കിയിരുന്നില്ല. പ്രതിമാസം ഓണ്‍ലൈനായി എട്ട് ഡോളറും ആപ്പ് വഴി 11 ഡോളറും നല്‍കാനാണ് നിര്‍ദേശം.