തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ ഗർഭിണിയായ യുവതിയെയും ഭർത്താവിനെയും പൊലീസ് ഉദ്യോഗസ്ഥൻ അപമാനിച്ചതായി പരാതി. കിഴക്കേകോട്ടയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് സൗത്ത് യൂണിറ്റിലെ എസ്.ഐക്കെതിരെയാണ് പരാതി.
വൺവേ തെറ്റിച്ചെന്ന പേരിൽ എസ്.ഐ അപമര്യാദയായി പെരുമാറിയെന്നാണ്
നെടുമങ്ങാട് സ്വദേശികളായ ദമ്പതികൾ ആരോപിക്കുന്നത്. നെടുമങ്ങാട് കരിക്കുഴി സ്വദേശി വിജിത്തും ഭാര്യയുമാണ് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും ഇ-മെയിൽ വഴി ഇതുമായി ബന്ധപെട്ട് പരാതി നൽകിയത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെ താലൂക്ക് ഓഫീസിന് സമീപത്ത് നിന്ന് ഇരുചക്രവാഹനത്തിൽ മണക്കാട് റോഡിലേക്ക് പ്രവേശിച്ചപ്പോൾ വാഹന പരിശോധന നടത്തുകയായിരുന്ന പൊലീസ് തടയുകയായിരുന്നു. തുടർന്ന് ഇത് വൺവേ ആണെന്നും നിയമം ലംഘിച്ചതിന് 1000 രൂപ പിഴയടയ്ക്കണമെന്നും എസ്.ഐ ആവശ്യപ്പെട്ടു.
വൺവേ ആണെന്ന് അറിയാതെയാണ് ഇതു വഴി വന്നതെന്നും കയ്യിൽ പണമില്ലാത്തതിനാൽ തുക കോടതിയിൽ കെട്ടിവയ്ക്കാമെന്നും വിജിത്ത് വ്യക്തമാക്കി. ഉദ്യോഗസ്ഥർ ഇതിന് വഴങ്ങിയില്ലെന്ന് മാത്രമല്ല ഇരുവരെയും തടയുകയും ചെയ്തു. ഭാര്യ ഗർഭിണിയാണെന്ന് പറഞ്ഞിട്ടും വിടാൻ വിസമ്മതിച്ച എസ്.ഐ മനപ്പൂർവം അപകീർത്തികരമായ പ്രസ്താവന നടത്തിയെന്നാണ് പരാതി. “ഇവൾ ഗർഭിണി ആയിട്ടാണോ ജീൻസും വലിച്ചു കയറ്റി ചുണ്ടിൽ ചായവും പൂശി നടക്കുന്നത്” എന്ന് എസ്ഐ പറഞ്ഞതായി പരാതിയിൽ പരാമർശിക്കുന്നുണ്ട്.