ചെന്നൈ: കേന്ദ്ര സർക്കാരിന്റെ സമ്പൂർണ പരാജയം മറച്ചുവയ്ക്കാനാണ് അയോധ്യയിലെ രാമക്ഷേത്രം തുറക്കൽ ചടങ്ങ് ആത്മീയമായും രാഷ്ട്രീയപരമായും നടത്തിയതെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. വിഭാഗീയ രാഷ്ട്രീയത്തി ലൂടെ ജനങ്ങളെ ഭിന്നിപ്പിക്കുകയാണു ബിജെപി. വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്ന വാട്സാപ് സർവകലാശാലകളായി ബിജെപിയുടെ ഉന്നത നേതാക്കൾ മാറി. ആസൂത്രിത കിംവദന്തികൾ നേരം പുലരുംമുൻപ് കള്ളമാണെന്നു തെളിഞ്ഞതായും കേന്ദ്രമന്ത്രി നിർമല സീതാരാമനെ ഉന്നമിട്ട് സ്റ്റാലിൻ പറഞ്ഞു.
ലക്ഷക്കണക്കിന് യുവാക്കൾ അണിനിരന്ന സേലം സമ്മേളനത്തിന്റെ ഉജ്വല വിജയത്തിൽ വിറളിപൂണ്ടാണ് ഇപ്പോൾ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത്. തമിഴ്നാട്ടിലെ ജനങ്ങളുടെ വികാരമറിയാതെ തമിഴ്നാട് ഗവർണറും ഇത്തരം വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നു. ബിജെപിയുടെ ഉന്നത സ്ഥാനങ്ങളിലുള്ളവരും ഭരണഘടനയെ അവഗണിച്ച് പെരുമാറുന്നവരും അഭ്യൂഹങ്ങൾ പരത്തുന്ന വാട്‌സാപ് യൂണിവേഴ്‌സിറ്റികളായി പ്രവർത്തിക്കുന്നത് തുടരുകയാണെന്നും സ്റ്റാലിൻ പറഞ്ഞു.