ചെന്നൈ: കേരളത്തില്‍ കലാമണ്ഡലം സത്യഭാമ ജൂനിയറായ പ്രഗത്ഭ നര്‍ത്തകന്‍ ആര്‍ എല്‍ വി രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപം തുടരുന്നതിനിടെ തമിഴ്‌നാട്ടിലും സമാന സംഭവങ്ങള്‍. സംഗീതജ്ഞന്‍ ടി.എം. കൃഷ്ണയ്ക്ക് മദ്രാസ് മ്യൂസിക് അക്കാദമിയുടെ സംഗീത കലാനിധി പുരസ്‌കാരം നല്‍കിയതുമായി ബന്ധപ്പെട്ടാണ് വിവാദം. കൃഷ്ണയ്ക്ക് സംഗീത കലാനിധി പുരസ്‌കാരം നല്‍കിയതിന് എതിരെ സംഘപരിവാര്‍ അനുകൂല സംഗീതജ്ഞര്‍ പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു. അതിനിടയിലാണ്, വിവാദം പുതിയ തലത്തിലേക്ക് എത്തിയത്. അക്കാദമിയുടെ വാര്‍ഷിക സംഗീത കോണ്‍ഫ്രന്‍സില്‍ നിന്ന് പ്രശസ്ത കര്‍ണാടക സംഗീതജ്ഞരായ രഞ്ജിനി- ഗായത്രി സഹോദരിമാര്‍ പിന്മാറി.
പെരിയോറിനെ മഹത്വവത്കരിക്കയും ബ്രാഹ്മണരുടെ വംശഹത്യക്ക് ആഹ്വാനം നൽകുകയും ചെയ്ത കൃഷ്ണയെ ആദരിക്കുന്നത് ധർമ്മത്തിന് എതിരാകുമെന്നാണ് ഇവരുടെ വാദം. ടിഎം കൃഷ്ണ അധ്യക്ഷനായ സമ്മേളനത്തിൽ നിന്ന് വേദിക് പ്രഭാഷകൻ ദുഷ്യന്ത് ശ്രീധറും പിന്മാറിയിരുന്നു.അതേസമയം കൃഷ്ണയെ ശക്തമായി പിന്തുണച്ചും , വിമർശനങ്ങൾ തള്ളിയും മ്യൂസിക് അക്കാഡമി രംഗത്തെത്തി. സാമൂഹിക മാധ്യമങ്ങളിലും നിരവധി പേരാണ് കൃഷ്ണയ്ക്ക് പിന്തുണ നൽകുന്നത്.
ഡിസംബർ മാസത്തിൽ നടക്കേണ്ട സംഗീത കോണ്‍ഫ്രന്‍സില്‍നിന്ന് പിന്മാറുന്നതായി ഗായികമാർ എക്സിലൂടെ വിശദമാക്കി. ടിം എം കൃഷ്ണ കർണാടക സംഗീത ലോകത്തിന് സാരമായ ദോഷമുണ്ടാക്കിയെന്നാണ് സഹോദരിമാർ ആരോപിക്കുന്നത്. സംഗീതത്തിന്റെ ആത്മീയ സ്വഭാവം നിരന്തരമായി നിഷേധിക്കുന്ന വ്യക്തിയാണ് ടി എം കൃഷ്ണയെന്നും ഇവർ ആരോപിക്കുന്നു. ത്യാഗരാജ ഭാഗവതർ, എം എസ് സുബ്ബലക്ഷ്മി അടക്കമുള്ള കർണാടിക് സംഗീത ലോകത്തുള്ളവരുടെ ചിന്തകളേയും ടി എം കൃഷ്ണ മുറിവേൽപ്പിച്ചുവെന്നും ഇവർ പറയുന്നു.