എഴുത്തുകാരനും മനുഷ്യാവകാശ, സന്നദ്ധ പ്രവർത്തകനുമായ ഹർഷ് മന്ദറിൻ്റെ ഡൽഹിയിലെ വീട്ടിലും അദ്ദേഹത്തിൻ്റെ നേതൃത്വത്തിലുള്ള സന്നദ്ധ സംഘടനയിലും സിബിഐ പരിശോധന.
വിദേശ സംഭാവന (റെഗുലേഷൻ) നിയമത്തിൻ്റെ (F C R Act) ലംഘനം ആരോപിച്ചാണ് പരിശോധന നടത്തുന്നത്. മന്ദറിൻ്റെ സ്വന്തം വീട്ടിലും ഓഫീസിലും ഉൾപ്പെടെ റെയ്ഡ് നടന്നു. അദ്ദേഹം നേതൃത്വം നൽകുന്ന എൻജിഒ അമൻ ബിരാദാരിക്കെതിരെ കേസ് എടുത്ത ശേഷമാണ് സിബിഐ നടപടി.
കഴിഞ്ഞ എതാനും വർഷങ്ങളിലായി ഇ ഡി ഉൾപ്പെടെ ഏജൻസികൾ ഹർഷ് മന്ദറിൻ്റെ പ്രവർത്തനങ്ങൾ പരിശോധിക്കുകയും റെയിഡ് ചെയ്യുകയും ഉണ്ടായിരുന്നു. സെൻ്റർ ഫോർ ഇക്വിറ്റി സ്റ്റഡീസിലും ഇതിൻ്റെ ഭാഗമായി പരിശോധന നടത്തി. എൻ്റെ ജീവിതവും എൻ്റെ പ്രവർത്തികളുമാണ് ഈ നിയമ നടപടികൾക്ക് എതിരായ തൻ്റെ പ്രതികരണം എന്ന് അദ്ദേഹം എക്സിൽ കുറിച്ചു.
ഇന്ത്യൻ സിവിൽ സർവ്വീസ് ഉദ്യോഗസ്ഥനായിരുന്ന ഹർഷ് മന്ദർ ഗുജറാത്ത് കലാപത്തോടെയാണ് സർവ്വീസ് വിട്ട് പൊതു രംഗത്ത് എത്തുന്നത്. വർഗ്ഗീയ വിഭാഗീയ പ്രവർത്തനങ്ങളുടെ ഇരകളായി തീരുന്നവർക്ക് ഇടയിലാണ് മുഖ്യ പ്രവർത്തനം. സിബി ഐയുടെ ഒന്നിലേറെ സംഘങ്ങളാണ് അതിരാവിലെ റെയ്ഡ് നടത്തിയത്. ഹര്‍ഷ് മന്ദറിന്റെ വസതിയിലും സെന്റര്‍ ഫോര്‍ ഇക്വിറ്റി സ്റ്റഡീസിന്റെ(സിഇഎസ്) ഓഫിസിലും റെയ്ഡ് തുടരുകയാണ്.