ചണ്ഡീഗഢ്: അതീവ സുരക്ഷ സന്നാഹങ്ങളോടെ ചണ്ഡീഗഢ് മുനിസിപ്പൽ കോർപ്പറേഷൻ മേയർ തിരഞ്ഞെടുപ്പ് ഇന്ന് (ചൊവ്വാഴ്ച) നടക്കും. 800 ഓളം പോലീസുകാരെയും അർദ്ധസൈനികരുടെ അധിക സേനയെയും വിന്യസിച്ച് പഴുതടച്ച സുരക്ഷയാണ് ക്രമീകരിച്ചിരിക്കുന്നത്. കോർപ്പറേഷനെ മൂന്നായി തിരിച്ച് ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്.
ചണ്ഡീഗഡിൽ പൊതു തെരഞ്ഞെടുപ്പിന് മുമ്പ് ഇന്ത്യ മുന്നണിയും എൻഡിഎയും തമ്മിലുള്ള ആദ്യ ഏറ്റുമുട്ടൽകൂടിയായ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയും (എഎപി) കോൺഗ്രസും ചേർന്നാണ് ബിജെപിയെ നേരിടുന്നത്. 8 വർഷത്തെ ബിജെപി ഭരണത്തിന് അന്ത്യം കുറിക്കുകയാണ് ഇന്ത്യ മുന്നണിയുടെ ലക്ഷ്യം. 10 മണിക്ക് വോട്ടെടുപ്പ് ആരംഭിക്കും.
35 അംഗ മുനിസിപ്പൽ കോർപ്പറേഷനിൽ എഎപി, കോൺഗ്രസ് സഖ്യത്തിന് 20 വോട്ടുകളുടെയും ബിജെപിക്ക് 15 വോട്ടുകളുടെയും പിന്തുണയാണുള്ളത്. 19 വോട്ടുകളുടെ ഭൂരിപക്ഷം എഎപി, കോൺഗ്രസ് സഖ്യം അനായാസം മറികട ക്കുമെന്നിരിക്കെ ഇന്ത്യ മുന്നണിയ്ക്ക് ചണ്ഡീഗഢിൽ കരുത്ത് തെളിയിക്കാനുള്ള അവസരമായിട്ടാണ് തിരഞ്ഞെടുപ്പ് വിലയിരുത്തപ്പെടുന്നത്.
ഈ വർഷത്തെ തിരഞ്ഞെടുപ്പിൽ, മേയർ സീറ്റ് പട്ടികജാതി വിഭാഗത്തിനായി സംവരണം ചെയ്തിട്ടുണ്ട്, ബിജെപിയെ പ്രതിനിധീകരിച്ച് മനോജ് സോങ്കറും എഎപിയിൽ നിന്ന് കുൽദീപ് കുമാറും മേയർ സ്ഥാനത്തേക്ക് മത്സരിക്കും. രഹസ്യ ബാലറ്റിലൂടെയാണ് മേയർ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് നടപടികൾ. സീനിയർ ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് ബിജെപിയുടെ കുൽജീത് സന്ധുവും കോൺഗ്രസി ൻ്റെ ഗുർപ്രീത് സിങ് ഗാബിയും തമ്മിലാണ് മത്സരം. ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് ബിജെപിയുടെ രജീന്ദർ ശർമ്മയും കോൺഗ്രസിൻ്റെ നിർമല ദേവിയും മത്സരിക്കും.