തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്മസ് ന്യൂ ഇയര്‍ ബമ്പറിന്റെ ഒന്നാം സമ്മാനം XC 224091 എന്ന ടിക്കറ്റിന്. കിഴക്കേക്കോട്ട ലക്ഷ്മി ലക്കി സെന്ററിലാണ് സമ്മാനാർഹമായ ടിക്കറ്റ് വിറ്റത്. ഹോൾസെയിൽ കടയായ പാലക്കാട് വിൻ സ്റ്റാർ ലോട്ടറി ഏജൻസി ഉടമ ഷാജഹാന്റെ പക്കൽ നിന്നും തിരുവനന്തപുരം സ്വദേശിയായ ഏജന്റ് ദുരൈരാജാണ് ടിക്കറ്റ് വാങ്ങിയത്. തുടർന്ന് കിഴക്കേക്കോട്ട ലക്ഷ്മി ലക്കി സെന്ററിലാണ് സമ്മാനാർഹമായ ടിക്കറ്റ് വിറ്റത്.
35 വർഷമായി ടിക്കറ്റ് എടുക്കുന്നതാണെന്ന് ദുരൈരാജ് പ്രതികരിച്ചു. വിവിധ സ്ഥലങ്ങളിൽനിന്ന് ലോട്ടറി എടുക്കാറുണ്ട്. പാലക്കാട് വിൻ സ്റ്റാറിൽനിന്ന് 15 വർഷമായി ടിക്കറ്റ് എടുക്കുന്നു. പത്മനാഭ സ്വാമിക്ഷേത്രത്തിന്റെ കിഴക്കേ നടയിലാണ് ദുരൈരാജിന്റെ ലക്കി സ്റ്റാർ എന്ന കട. വിവിധ സംസ്ഥാനക്കാർ ഇവിടെനിന്ന് ടിക്കറ്റ് എടുക്കാറുണ്ടെന്ന് ദുരൈരാജ് പറഞ്ഞു. ആരാണ് ടിക്കറ്റ് എടുത്തത് എന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ആരാണ് ടിക്കറ്റ് വാങ്ങിയതെന്ന് എനിക്ക് പറയാൻ സാധിക്കില്ല. കഴിഞ്ഞ 35 വർഷമായി ലോട്ടറി കച്ചവടം നടത്തുന്നു. ഏറ്റവും കൂടുതൽ അടിച്ചത് പത്ത് ലക്ഷം രൂപ. ആദ്യമായിട്ടാണ് ബമ്പർ അടിക്കുന്നത്. 20 കോടി ആദ്യമായിട്ടാണ് വന്നത്’- ദുരൈരാജ് പറഞ്ഞു.
തിരുവനന്തപുരം ഗോർഖിഭവനിൽ വച്ച് ധനമന്ത്രി കെ.എൻ.ബാലഗോപാലിന്റെ സാന്നിധ്യത്തിലാണ് നറുക്കെടുപ്പ് നടന്നത്. 40 ലക്ഷത്തിനുമേൽ ക്രിസ്മസ് ന്യൂഇയർ ബമ്പർ ലോട്ടറി ടിക്കറ്റുകളാണ് വിറ്റുപോയത്. 50ലക്ഷം ടിക്കറ്റാണ് വിൽപനയ്ക്ക് എത്തിച്ചത്.
മൂന്നാം സമ്മാനമായി 30പേർക്ക് പത്തുലക്ഷം വീതവും നാലാം സമ്മാനമായി 20 പേർക്ക് മൂന്ന് ലക്ഷം വീതവും അഞ്ചാം സമ്മാനമായി 20 പേർക്ക് രണ്ടുലക്ഷം വീതവും നൽകും. ഒന്നാം സമ്മാനാർഹമാകുന്ന ടിക്കറ്റിന്റെ മറ്റ് ഒൻപതു സീരീസുകളിലെ അതേ നമ്പരുകൾക്ക് സമാശ്വാസ സമ്മാനമായി ഒരു ലക്ഷം രൂപ വീതം ലഭിക്കും. 400രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനം.