കൊച്ചി: വായ്പ മുഴുവൻ അടച്ച് തീർത്തിട്ടും വാഹനത്തിന്റെ ഹൈപ്പോത്തിക്കേഷൻ പിൻവലിച്ച് രേഖകൾ നൽകാത്ത ധനകാര്യ സ്ഥാപനത്തിന്റെ നടപടി സേവനത്തിലെ ന്യൂനതയും അധാർമികമായ വ്യാപാര രീതിയുമാണെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതി.
എറണാകുളം കോതാട് സ്വദേശി ആൻറണി കെ.വി, ഹിന്ദുജ ലൈലാൻഡ് ഫിനാൻസിനെതിരെ സമർപ്പിച്ച പരാതിയിലാണ് കോടതിയുടെ ഉത്തരവ്.
2012 നവംബർ മാസത്തിലാണ് പരാതിക്കാരൻ എതിർകക്ഷിയിൽ നിന്നും വാഹന വായ്പ എടുത്തത്. 47 ഗഡുക്കളായി തുക തിരിച്ചടക്കുകയും ചെയ്തു. എന്നാൽ തിരിച്ചടവിൽ വീഴ്ചവരുത്തി എന്നാരോപിച്ച് വാഹനത്തിന്റെ ഹൈപ്പോത്തിക്കേഷൻ പിൻവലിക്കാതിരി ക്കുകയും സിബിൽ സ്കോർ പ്രതികൂലമായി മാറ്റുകയും ചെയ്തു. ഗുഡ്സ് വാഹനം ഓടിച്ച് ജീവിക്കുന്ന പരാതിക്കാരന് ഇതുമൂലം തൊഴിൽപരമായി ഏറെ ബുദ്ധിമുട്ടുകൾ ഉണ്ടാവുകയും വലിയ സാമ്പത്തിക നഷ്ടം വരികയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഹൈപ്പോത്തിക്കേഷൻ പിൻവലിച്ച് വാഹനത്തിന്റെ മുഴുവൻ രേഖകളും NOC യും നൽകണമെന്നും പരാതിക്കാരന് ഉണ്ടായ കഷ്ടനഷ്ടങ്ങൾക്ക് പരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്.
പരാതിക്കാരനും എതിർകക്ഷിയുമായി ഉണ്ടാക്കിയ കരാറിൽ മാധ്യസ്ഥതയ്ക്ക് വ്യവസ്ഥയുണ്ട്. അത് ഉപയോഗിക്കാതെ ഉപഭോക്തൃ കോടതിയെ സമീപിച്ചത് നിയമപരമല്ല എന്ന നിലപാടാണ് എതിർകക്ഷി സ്വീകരിച്ചത്.
വായ്പത്തുക മുഴുവൻ അടച്ചുതീർത്തതിനുശേഷവും വാഹനത്തിന്റെ ഹൈപ്പോത്തിക്കേഷൻ പിൻവലിച്ച് രേഖകൾ നൽകാത്ത എതിർകക്ഷിയുടെ നടപടി സേവനത്തിലെ ന്യൂനതയും അധാർമികമായ വ്യാപാര രീതിയുമാണെന്ന് ഡി. ബി . ബിനു അധ്യക്ഷനും വൈക്കം രാമചന്ദ്രൻ , ടി.എൻ ശ്രീവിദ്യ എന്നിവ അംഗങ്ങളുമായ എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതി കണ്ടെത്തി.
പരാതിക്കാരന്റെ വാഹനത്തിന്റെ ഹൈപ്പോത്തിക്കേഷൻ പിൻവലിച്ച് മുഴുവൻ രേഖകളും 30 ദിവസത്തിനകം പരാതിക്കാരന് നൽകണം. പരാതിക്കാരനുണ്ടായ കഷ്ടനഷ്ടങ്ങൾക്കും ധനനഷ്ടത്തിനും ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും 20,000 രൂപ കോടതി ചെലവും നൽകണമെന്നും കോടതി എതിർകക്ഷിക്ക് നിർദേശം നൽകി.
പരാതിക്കാരനു വേണ്ടി അഡ്വ. രാജേഷ് വിജയേന്ദ്രൻ ഹാജരായി.