തിരുവനന്തപുരം: എക്സാലോജിക് വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയ്ക്ക് പിന്തുണയുമായി സി പി എം. പണം നൽകിയ കമ്പനിക്ക് പോലും പരാതിയില്ലാത്ത വിഷയമാണിതെന്നും ബാങ്കുകളിൽ നടത്തിയ ഇടപാടിന് വ്യക്ത മായ കണക്കുണ്ടെന്നും പാർട്ടി ന്യായീകരിക്കുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടി കീഴ്‌ഘടകങ്ങൾക്ക് നൽകിയ രേഖയിലാണ് വീണ വിജയനെ ന്യായീകരിച്ചത്.
മോദി സർക്കാരിന്റെ കേരളത്തിനെതിരെയുള്ള പ്രവർത്തനങ്ങൾ വിശദീകരിക്കുന്ന ഭാഗത്താണ് വീണ വിജയന്റെ കേസിനെക്കുറിച്ച് പറയുന്നത്. വീണയുടേയോ, എക്സാലോജിക്കിന് പണം നൽകിയ സി എം ആർ എൽ കമ്പനിയുടെയോ പേര് പരാമർശിക്കാതെയാണ് പാർട്ടിയുടെ ന്യായീകരണം.
ഇത്തരത്തിലുള്ള കേസുകളുമായി ബന്ധപ്പെട്ട് പാർട്ടി രേഖയിലൂടെ കീഴ്ഘടകങ്ങളിൽ വിശദീകരിക്കുന്നത് പതിവില്ലാത്ത കാര്യമാണ്. നേരത്തെ സി പി എം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനിഷിനെതിരെ കേന്ദ്ര ഏജൻസിക ൾ അന്വേഷണം നടത്തിയപ്പോൾ കേസ് കേസിന്റെ വഴിക്ക് പോകട്ടെയെന്നായിരുന്നു പാർട്ടിയുടെ നിലപാട്.