ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് തിരിച്ചടി. മദ്യനയ കേസില്‍ അറസ്റ്റിലായ കെജ്രിവാളിന്‍റെ കസ്റ്റഡി വീണ്ടും നാല് ദിവസത്തേക്ക് നീട്ടിക്കൊണ്ട് കോടതി വിധി വന്നു. ഏപ്രില്‍ ഒന്ന് വരേക്കാണ് ഇനി കസ്റ്റഡി കാലാവധി. ഇഡി കസ്റ്റഡി കാലാവധി ഇന്ന് തീര്‍ന്ന സാഹചര്യത്തിലാണ് ദില്ലി റൗസ് അവന്യൂ കോടതിയില്‍ കെജ്രിവാളിനെ ഹാജരാക്കിയത്. കോടതിമുറിയില്‍ ചൂടൻ വാഗ്വാദം തന്നെയാണ് കെജ്രിവാളും ഇഡിയും തമ്മിലുണ്ടായത്.
അഭിഭാഷകനെ മറികടന്ന് ഇഡിയോട് കെജ്രിവാള്‍ നേരിട്ട് ചോദ്യങ്ങള്‍ ചോദിച്ചു. രൂക്ഷഭാഷയില്‍ ഇഡിയെ കുറ്റപ്പെടുത്തുകയും ചെയ്തു. ഇതോടെ കെജ്രിവാള്‍ കോടതി മുറിയില്‍ ഷോ നടത്തുകയാണെന്ന് ഇഡിയും കുറ്റപ്പെടുത്തി. തനിക്ക് കുറച്ച് കാര്യങ്ങൾ പറയാനുണ്ടെന്ന് കെജ്രിവാൾ കോടതിയെ അറിയിക്കുകയും കോടതി ഇതിന് അനുവാദം നല്‍കുകയുമായിരുന്നു. പറയാനുള്ളത് ആദ്യം എഴുതിനല്‍കാൻ കോടതി പറഞ്ഞെങ്കിലും നേരിട്ട് ബോധിപ്പിക്കണമെന്ന് കെജ്രിവാള്‍ അറിയിക്കുകയായിരുന്നു.