Saturday, July 27, 2024
HomeNewsNationalഗവർണറും സർക്കാരും തമ്മിലുള്ള തർക്കത്തിൽ ജീവനക്കാരെ ബുദ്ധിമുട്ടിക്കരുത്: സുപ്രീംകോടതി

ഗവർണറും സർക്കാരും തമ്മിലുള്ള തർക്കത്തിൽ ജീവനക്കാരെ ബുദ്ധിമുട്ടിക്കരുത്: സുപ്രീംകോടതി

ന്യൂഡൽഹി: ഗവർണറും സംസ്ഥാന സർക്കാരും തമ്മിലുള്ള തർക്കത്തിന്റെ പേരിൽ സർക്കാർ ജീവനക്കാരെ ബുദ്ധിമുട്ടിക്കരുതെന്ന് സുപ്രീം കോടതി. കേരള സാങ്കേതിക സർവകലാശാല മുൻ വൈസ് ചാൻസലർ സിസ തോമസിനെതിരെ സർക്കാർ നൽകിയ ഹർജി തള്ളി കൊണ്ടാണ് സുപ്രീംകോടതിയുടെ സുപ്രധാന നിരീക്ഷണം. സിസ തോമസിന് എതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ ഹർജി നൽകിയതിനെയും കോടതി വിമർശിച്ചു.

സർക്കാരിന്റെ അനുമതി കൂടാതെ സാങ്കേതിക സർവ്വകലാശാലയുടെ വൈസ് ചാൻസലർ പദവി ഏറ്റെടുത്തതിന് സിസ തോമസിന് സംസ്ഥാന സർക്കാർ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. സർക്കാർ ജീവനക്കാരുടെ പെരുമാറ്റ ചട്ടത്തിലെ 48-ാം വകുപ്പ് പ്രകാരം കാരണം കാണിക്കൽ നോട്ടീസ് നൽകാനും നടപടിയെടുക്കാനും സർക്കാരിന് അധികാരമുണ്ടെന്ന് സീനിയർ അഭിഭാഷകൻ ജയ്ദീപ് ഗുപ്ത വാദിച്ചു. എന്നാൽ ഈ വാദത്തോട് ജസ്റ്റിസുമാരായ ജെ.കെ. മഹേശ്വരി, പി.എസ്. നരസിംഹ എന്നിവരടങ്ങിയ ബെഞ്ച് വിയോജിച്ചു.

സിസ സർക്കാർ ജീവനക്കാരിയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടർന്നാണ് ഗവർണർ-സർക്കാർ തർക്കത്തിന്റെ പേരിൽ ജീവനക്കാരെ ബുദ്ധിമുട്ടിക്കരുത് എന്ന് സുപ്രീംകോടതി അഭിപ്രയപെട്ടത്. വിശദമായി വാദം കേൾക്കണം എന്ന സർക്കാർ ആവശ്യം നിരാകരിച്ചുകൊണ്ടാണ് സുപ്രീംകോടതി ഹർജി തള്ളിയത്. സംസ്ഥാന സർക്കാരിനുവേണ്ടി സീനിയർ അഭിഭാഷകൻ ജയ്ദീപ് ഗുപ്ത, സ്റ്റാന്റിങ് കോൺസൽ നിഷേ രാജൻ ഷൊങ്കർ എന്നിവർ ഹാജരായി. തടസ്സ ഹർജി നൽകിയിരുന്ന സിസ തോമസിനു വേണ്ടി സീനിയർ അഭിഭാഷകൻ രാഘവേന്ദ്ര ശ്രീവത്സാ, അഭിഭാഷകരായ ഉഷ നന്ദിനി, കോശി ജേക്കബ് എന്നിവർ ഹാജരായി.

മുൻ വൈസ് ചാൻസലർ രാജശ്രീയുടെ നിയമനം സുപ്രീംകോടതി അസാധുവാക്കി യതിനെ തുടർന്നാണ് ഗവർണ്ണർ യൂണിവേഴ്സിറ്റി ചട്ടങ്ങൾ പ്രകാരവും യുജിസി ചട്ടങ്ങൾ പ്രകാരവും സിസ തോമസിനെ താൽകാലിക വൈസ് ചാൻസലറായി നിയമിച്ചത്. ഇതിനെതിരെ സർക്കാർ ഹൈക്കോടതിയ സമീപിച്ചപ്പോൾ സിസയുടെ നിയമനം നിയമപരമാണെന്ന് കോടതി വിധിച്ചിരുന്നു. അതിനുശേഷമാണ് സർക്കാരിന്റെ അനുമതി കൂടാതെ വൈസ് ചാൻസലർ സ്ഥാനം ഏറ്റെടുത്തു എന്നാരോപിച്ച് അവർക്ക് സർക്കാർ കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments