വര്‍ഗീയ ധ്രുവീകരണ ശ്രമങ്ങളെ മറികടക്കുന്നതിന് മതനിരപേക്ഷ ശക്തികള്‍ ജാഗ്രത പാലിക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. കേരളത്തില്‍ എല്‍ഡിഎഫിനെ ദുര്‍ബലപ്പെടുത്താനുള്ള നടപടിയാണ് യുഡിഎഫും ബിജെപിയും സ്വീകരിക്കുന്നത്. ഇതിൻ്റെ ഭാഗമായാണ് രാഹുല്‍ ഗാന്ധി വയനാട് മത്സരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതിൻ്റെ പ്രഭ ഇത്തവണ കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കും ഇല്ല. കേരളത്തില്‍ ബിജെപിക്ക് അക്കൗണ്ട് തുറക്കുന്നതിന് വേണ്ടി തൃശൂരില്‍ സിപിഐഎമ്മിനെതിരെ ഒരു മറയുമില്ലാതെ ഇഡിയെ ഉപയോഗിച്ച് ഇടപെട്ടു. എല്‍ഡിഎഫിൻ്റെ വിജയം തടയുന്നതിന് വേണ്ടി ബിജെപിയുമായും കൂട്ടുകെട്ടിന് യുഡിഎഫ് ശ്രമിച്ചുവെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.
ഇതിൻ്റെ തെളിവുകള്‍ ഇപ്പോള്‍ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. വടകരയില്‍ ഇതിന് ധാരണയുണ്ടായിരുന്നു. ഷാഫി വടകരയില്‍ ജയിച്ചാല്‍ പാലക്കാട് നടക്കാന്‍ പോകുന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയെ സഹായിക്കാം എന്നതായിരുന്നു യുഡിഎഫിൻ്റെ ഉറപ്പ്. കൂടാതെ വര്‍ഗീയ പ്രചരണങ്ങള്‍ക്കൊപ്പം അശ്ലീലപ്രചരണവും വടകരയില്‍ നടത്തി.
ഇതിനെയെല്ലാം ജനങ്ങള്‍ ഫലപ്രദമായി തള്ളിക്കളയും. തൃശ്ശൂരില്‍ ബിജെപിക്ക് മൂന്നാംസ്ഥാനത്ത് മാത്രമേ എത്താന്‍ സാധിക്കൂ.ഇ പി ജയരാജൻ ബിജെപി നേതാവ് പ്രകാശ് ജാവദേക്കറെ കണ്ട വിഷയത്തിൽ ഒരാളെ കാണുകയോ സംസാരിക്കുകയോ ചെയ്യുമ്പോൾ ഇല്ലാതാകുന്നതല്ല ഇടതുപക്ഷ പ്രത്യയശാസ്ത്രമെന്ന് ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ഇ പി തന്നെ ജാവദേക്കറെ കണ്ട വിഷയം വിശദീകരിച്ചിട്ടുണ്ട്. ആസൂത്രിതമായ നീക്കം ഇതിൻറെ ഭാഗമായി നടന്നതായി ഇ പി പറഞ്ഞിട്ടുണ്ട്. അതിശക്തമായ കമ്മ്യൂണിസ്റ്റ് വിരോധം ഇപിയുമായി ബന്ധപ്പെട്ട് ചിലർ നടത്തിയിട്ടുണ്ട്. ഇതിനെതിരെ നിയമപരമായ മാർഗ്ഗങ്ങൾ സ്വീകരിക്കേണ്ടി വരും.
ശോഭാ സുരേന്ദ്രനെതിരെ ഉൾപ്പെടെ നിയമം നടപടി സ്വീകരിക്കും. ഇപി എൽഡിഎഫ് കൺവീനറായി തുടരും. ഫ്ലാറ്റിൽ അല്ലാതെ മറ്റ് എവിടെയെങ്കിലും കണ്ടു എന്ന് പറയുന്നത് ശുദ്ധ അസംബന്ധം. കൃത്യമായ തിരക്കഥ ഇതിന് പിന്നിലുണ്ട്.