ന്യൂഡല്‍ഹി: കടമെടുപ്പ് പരിധിയില്‍ കേന്ദ്രത്തിന് മറുപടിയുമായി കേരളം. നികുതി വിഹിതം കേന്ദ്രത്തിന്റെ ഔദാര്യമല്ലെന്ന് സുപ്രിംകോടതിയില്‍ സത്യവാങ്മൂലം. രാജ്യത്തിന്റെ മൊത്തം കടത്തിന്റെ 50 ശതമാനവും കേന്ദ്രത്തിന്റേതെന്ന് കേരളം. കടമെടുക്കാനുള്ള കേരളത്തിന്റെ അവകാശം നിഷേധിക്കുന്നത് വികസനം തടയുന്നതിന് തുല്യമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
കേരളത്തിന്റെ കടമെടുപ്പുമായി ബന്ധപ്പെട്ട വിഷയത്തില്‍ അറ്റോര്‍ണി ജനറല്‍ സുപ്രീം കോടതിയില്‍ വിശദമായ കുറിപ്പ് നല്‍കിയിരുന്നു. ഈ കുറിപ്പില്‍ പറയുന്ന കാര്യങ്ങള്‍ക്ക് അക്കമിട്ട് മറുപടി നല്‍കിയാണ് കേരളം സുപ്രിംകോടതിയില്‍ സത്യ വാങ്മൂലം ഫയല്‍ ചെയ്തിരിക്കുന്നത്. സംസ്ഥാന ചീഫ് സെക്രട്ടറി വി. വേണുവാണ് സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്‌തിരിക്കുന്നത്. സ്റ്റാന്റിങ് കോൺസൽ സി.കെ. ശശിയാണ് കേരളത്തിന്റെ സത്യവാങ്മൂലം സുപ്രീം കോടതിയിൽ ഫയൽ ചെയ്തത്.
അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യക്ക് മോശം ക്രെഡിറ്റ് റേറ്റിങ് ആണ്. രാജ്യാന്തര വിപണിയില്‍നിന്ന് കിഫ്ബി കടമെടുക്കാന്‍ പോയപ്പോള്‍ രാജ്യത്തിന്റെ മോശം റേറ്റിങ് ബാധിച്ചുവെന്നും സംസ്ഥാനം സുപ്രീം കോടതിയെ അറിയിച്ചു. സ്വന്തം കടം നിയന്ത്രിക്കാന്‍ കേന്ദ്രത്തിന് കഴിയുന്നില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ കുറ്റപ്പെടുത്തി.
സംസ്ഥാനങ്ങള്‍ കടമെടുക്കാന്‍ പോകുമ്പോള്‍ രാജ്യത്തിന്റെ മോശം ക്രെഡിറ്റ് റേറ്റിങ് ബാധിക്കുന്നുവെന്നാണ് കേരളത്തിന്റെ വാദം. കിഫ്ബി കടമെടുക്കാന്‍ പോയപ്പോള്‍ ഈ പ്രതിസന്ധി നേരിട്ടുവെന്നും കേരളം ചൂണ്ടിക്കാട്ടുന്നു. മൊത്ത ആഭ്യന്തര ഉല്പാദന ത്തെക്കാളും കൂടുതലാണ് കേന്ദ്രത്തിന്റെ കടം. ഇത് ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി യെ അപകടസാധ്യതയുള്ളതാക്കുന്നുവെന്ന് കേരളം ചൂണ്ടിക്കാട്ടുന്നു. സമാന സാഹച ര്യങ്ങള്‍ ഉള്ള രാജ്യങ്ങളുടെ കടത്തിനെക്കാളും കൂടുതലാണ് ഇന്ത്യയുടേതെന്നും കേരളം സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയുടെ സാമ്പത്തികസ്ഥിരതയ്ക്ക് ഭീഷണി, സംസ്ഥാനങ്ങളുടെ നയം അല്ല. രാജ്യത്തിന്റെ മൊത്തം കടത്തിന്റെ 60 ശതമാനം കേന്ദ്രത്തിന്റേത് ആണ്. എല്ലാ സംസ്ഥാനങ്ങളുടെയും കൂടി കടം നോക്കിയാല്‍ 40 ശതമാനം മാത്രം. കേന്ദ്രത്തിന്റ കടത്തത്തിന്റെ 1.7 ശതമാനം മുതല്‍ 1.75 ശതമാനം വരെയാണ് കേരളത്തിന്റെ കടം.
കേരളം കടം എടുക്കുന്നത് കാരണം സാമ്പത്തിക മേഖല അസ്ഥിരപ്പെടും എന്ന വാദം അതിശയോക്തി കലര്‍ന്നതാണ്. എല്ലാ സംസ്ഥാനങ്ങളും സാമ്പത്തിക ധൂര്‍ത്തിലേക്ക് കടന്നാല്‍ പോലും അത് ദേശീയ സാമ്പത്തിക സ്ഥിതിയെ ബാധിക്കുമെന്ന വാദം സാങ്കല്‍പ്പികം ആണെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ പറയുന്നു. കേസ് അടുത്തദിവസം പരിഗണിക്കും.