കൊച്ചി: കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിലെ അവസാന സ്റ്റേഷനായ തൃപ്പൂണി ത്തുറ ടെർമിനൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നാടിന് സമർപ്പിക്കും. ഇതോടെ ആലുവ മുതൽ തൃപ്പൂണിത്തുറ വരെ മെട്രോയെന്ന ലക്ഷ്യമാണ് സഫലമാകുന്നത്. രാവിലെ പത്തുമണിക്ക് കൊൽക്കത്തയിൽ നിന്ന് ഓൺലൈനായി ആണ് പ്രധാനമ ന്ത്രി ഫ്ളാഗ് ഓഫ് കർമം നിർവഹിക്കുന്നത്.
തൃപ്പൂണിത്തുറ സ്റ്റേഷനിൽ നിന്ന് ഭിന്നശേഷി കുട്ടികളുമായി ആദ്യ ട്രെയിൻ ആലുവ സ്റ്റേഷനിലേക്ക് പുറപ്പെടും. ഇന്നുതന്നെ പൊതുജനങ്ങൾക്കായി തൃപ്പൂണിത്തുറയിൽ നിന്ന് ട്രെയിൻ സർവീസ് ആരംഭിക്കും. തൃപ്പൂണിത്തുറ റെയിൽവെ സ്റ്റേഷന് സമീപം ടെർമിനൽ സ്റ്റേഷനിൽ രാവിലെ 9.45 മുതൽ കൊച്ചി മെട്രോ ഒന്നാംഘട്ടം നാടിന് സമർപ്പിക്കുന്നതിന്റെ ചടങ്ങുകൾ ആരംഭിക്കും. ജനപ്രതിനിധികളും വിശിഷ്ഠ വ്യക്തികളും പങ്കെടുക്കും. ആലുവ മുതൽ തൃപ്പൂണിത്തുറ ടെർമിനൽ വരെ 75 രൂപയാണ് ടിക്കറ്റ് നിരക്ക്.
ഉദ്ഘാടനത്തോടനുബന്ധിച്ച് എസ്.എൻ ജംഗ്ഷനിലേക്കുള്ള യാത്രാനിരക്കായ 60 രൂപയ്ക്ക് തൃപ്പൂണിത്തുറവരെ യാത്ര ചെയ്യാം. തൃപ്പൂണിത്തുറ ടെർമിനലിന്റെ ആകെ ചെലവ് 448.33 കോടി രൂപയാണ്. 1.35 ലക്ഷം ചതുരശ്ര അടിയാണ് വിസ്‌തൃതി. 40,000 ചതുരശ്ര അടിയിൽ വാണിജ്യസ്ഥലമുണ്ട്. ആലുവ മുതൽ തൃപ്പൂണിത്തുറ വരെ 25 സ്റ്റേഷനുകളാണ് മെട്രോയുടെ ഒന്നാം ഘട്ടത്തിലുള്ളത്. ആകെ ദൂരം 28.125 കിലോമീറ്ററാണ്.