തിരുവനന്തപുരം: കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടികയിലെ മാറ്റത്തിൽ പരിഹാസവുമായി എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. പലരും ചാടിയതോടെ കോൺഗ്രസ് ആകെ കൺഫ്യൂഷനിലെന്ന് ഇപി ജയരാജൻ പറഞ്ഞു. ഇന്നോ നാളെയോ മാറ്റാരെങ്കിലും ബിജെപിയിലേക്ക് ചാടാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം പരിഹസിച്ചു. ബോർഡുകളും ചുവരെഴുത്തുമെല്ലാം നീക്കേണ്ട അവസ്ഥയിലാണ് കോൺഗ്രസെന്ന് ജയരാജൻ പറഞ്ഞു.
കേരളത്തിലെ ഇടത് മുന്നണിക്ക് രണ്ടാഴ്ചക്ക് മുന്നേ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ കഴിഞ്ഞു. എന്നാൽ കോൺഗ്രസിന് ഏകീകരിച്ച് സ്ഥാനാർത്ഥി പട്ടിക ഉണ്ടാക്കാൻ പോലും കഴിഞ്ഞില്ല. സ്ഥാനാർത്ഥികളെ പോലും തീരുമാനിക്കാനാകാത്ത വിധം സംഘർഷഭരിതമാണ് കോൺഗ്രസ്. ബോർഡുകളും ചുമരെഴുത്തുമെല്ലാം നടത്തി പിൻമാറേണ്ട അവസ്ഥയിലാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബിജെപി വലിയ വല വീശിയിരിക്കുകയാണ്, പണം വീശിയാണ് ആളെ പിടിക്കുന്നത്, സിപിഐഎമ്മിൽ നിന്ന് ആരും പോകില്ല, പാർട്ടി എന്തെങ്കിലും നടപടി എടുത്തവർ ഒരു പക്ഷേ പോയേക്കും എന്നും എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വടകരയിൽ നിന്ന് കെ മുരളീധരനെ തൃശൂരിൽ മത്സരിപ്പിക്കാൻ കോൺഗ്രസിൽ തീരുമാനമായിരുന്നു. പത്മജ വേണുഗോപാൽ ബിജെപിയിലേക്ക് പ്രവേശിച്ചതിന് പിന്നാലെയായിരുന്നു കോൺഗ്രസിന്റെ അപ്ര തീക്ഷിത നീക്കം. ഇതിന് പിന്നാലെയാണ് പരിഹാസവുമായി എൽഡിഎഫ് കൺ വീനർ രംഗത്തെത്തിയത്.