തിരുവനന്തപുരം: റിയാസ് മൗലവി വധക്കേസിന്റെ പശ്ചാത്തലത്തിൽ സാമൂഹ്യമാദ്ധ്യമങ്ങളിൽ വിദ്വേഷപ്രചാരണം നടത്തുന്നവർക്കും പങ്കുവയ്ക്കുന്നവർക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കേരള പൊലീസ്. ഇത്തരം സന്ദേശങ്ങൾ കണ്ടെത്തുന്നതിനായി സാമൂഹ്യമാദ്ധ്യമങ്ങളിൽ 24 മണിക്കൂറും സൈബർ പട്രോളിംഗ് നടത്തും. ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെയാണ് പൊലീസ് ഇക്കാര്യം അറിയിച്ചത്
പ്രമാദമായ റിയാസ് മൗലവി കൊലക്കേസ് വിധി ഇന്ന് പുറത്തുവന്നിരുന്നു. കേസിൽ ആർഎസ്എസ് പ്രവർത്തകരായ മൂന്ന് പ്രതികളെയും കോടതി വെറുതെവിട്ടു. അജേഷ്, നിതിൻ കുമാർ, അഖിലേഷ് എന്നിവരെയാണ് വെറുതെവിട്ടത്. കാസർകോട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. 2017 മാർച്ച് 20ന് ആണ് മദ്രസാ അദ്ധ്യാപകനായ റിയാസ് മൗലവി കൊല്ലപ്പെട്ടത്. കേസിലെ ഗൂഢാലോചന പുറത്തുവരണമെന്നും വിധിയിൽ അപ്പീൽ പോകണമോ എന്ന കാര്യം ആലോചിച്ച് തീരുമാനിക്കുമെന്നും ആക്ഷൻ കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്.
കോടതി വിധി നിരാശാജനകമാണെന്ന് പ്രോസിക്യൂഷനും പ്രതികരിച്ചിരുന്നു. വിധി കേട്ടയുടൻ റിയാസ് മൗലവിയുടെ ഭാര്യ പൊട്ടിക്കരഞ്ഞു. കാസർകോട് ചൂരി പള്ളിക്കുള്ളിൽ വച്ചാണ് റിയാസ് മൗലവി കൊല ചെയ്യപ്പെടുന്നത്. തുടർന്ന് കാസർകോട് സ്വദേശികളായ അജേഷ് എന്ന അപ്പു, നിതിൻ കുമാർ, അഖിലേഷ് എന്നിവരെ സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം അറസ്റ്റ് ചെയ്തിരുന്നു. കേസിൽ അറസ്റ്റിലായത് മുതൽ പ്രതികൾ ജയിലിൽ തന്നെയാണ്. സംഭവം നടന്ന് 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ചത് കൊണ്ടാണ് പ്രതികൾക്ക് ജാമ്യം ലഭിക്കാതിരുന്നത്.