തൃശൂർ: കേരള സന്ദർശനത്തിനായി തൃശൂരിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി മന്ത്രി കെ രാജൻ. തൃശൂർ കണ്ട് ആരും പനിക്കേണ്ടെന്ന് പറഞ്ഞ മന്ത്രി തിരഞ്ഞെടുപ്പിൽ മത്സരിച്ചാൽ മിഠായി തെരുവിൽ ഹൽവ കൊടുത്തത് പോലെയാകുമെന്ന് പറഞ്ഞു. തൃശൂർ പൂരത്തിൽ രാഷ്ട്രീയം കലർത്തുന്നത് പ്രധാനമന്ത്രിയുടെ പാർട്ടി തന്നെയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തൃശൂർ പൂരത്തെ അട്ടിമറിക്കാനുള്ള ശ്രമം സംസ്ഥാന സർക്കാർ നടത്തുന്നുണ്ടെന്ന മോദിയുടെ വിമർശനത്തിനാണ് മന്ത്രിയുടെ മറുപടി. തൃശൂർ പൂരത്തിൽ ഞങ്ങളാരും രാഷ്ട്രീയം കലർത്തുന്നില്ല. അദ്ദേഹത്തിന്റെ പാർട്ടി നടത്തുന്നുണ്ടാകും. ലോകത്തിന്റെ ഉത്സവമാണ് തൃശൂർ പൂരം. എല്ലാ മലയാളികളുടെയും അഭിമാനമായ പൂരമാണിത്. അതിൽ രാഷ്ട്രീയ മത-ജാതി ഭേദങ്ങളില്ല. രാഷ്ട്രീയം കലർത്താൻ ശ്രമിച്ചാൽ പ്രയാസകരമായിരിക്കുമെന്ന് മന്ത്രി പറഞ്ഞു.
തൃശൂരിൽ സുരേഷ് ഗോപിയുടെ സ്ഥാനാർത്ഥിത്വത്തെ കുറിച്ച് ചോദിച്ചപ്പോൾ തൃശൂർ കണ്ട് ആരും പ്രത്യേകമായി ഒന്നും കരുതേണ്ട എന്നാണ് മന്ത്രി പറഞ്ഞത്. ചില പാർട്ടി മര്യാദയനുസരിച്ച് കമ്മിറ്റി കൂടി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും. ചിലർ ഒറ്റയ്ക്ക് പ്രഖ്യാപിക്കും. അത് അവരുടെ താൽപര്യം. എന്തായാലും തൃശൂർ കണ്ട് ആരും പ്രത്യേകമായി ഒന്നും കരുതേണ്ട. മിഠായി തെരുവിൽ ഹൽവ കൊടുത്തത് പോലെയാകുമെന്ന് മന്ത്രി പറഞ്ഞു.
അതേസമയം, 41 മിനിറ്റ് നീണ്ട പ്രസംഗത്തിൽ സുരേഷ് ഗോപിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി പരാമർശിച്ചില്ലെങ്കിലും റോഡ് ഷോയിൽ സുരേഷ് ഗോപിയും താരമായി. മഹിളാമോർച്ച അദ്ധ്യക്ഷയ്ക്കും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനുമൊപ്പം തുറന്നജീപ്പിൽ ഇടം കിട്ടിയത് സുരേഷ് ഗോപിക്ക് മാത്രമായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ മത്സര രംഗത്തെത്തുമെന്ന് ഏതാണ്ട് ഉറപ്പായെങ്കിലും വേദിയിലുണ്ടായിട്ടും സുരേഷ് ഗോപിയെ മോദി പരാമർശിച്ചില്ല.