തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വരവ് കൊണ്ട് കേരളത്തിന് ഒരു നേട്ടവും ഉണ്ടായില്ലെന്ന് റവന്യു മന്ത്രി കെ രാജൻ. മോദിയുടെ വരവ് കൊണ്ട് തട്ടുകടക്കാർക്കും ചെറിയ കച്ചവടം നടത്തുന്നവർക്കും നല്ല കച്ചവടം ലഭിച്ചു. അതിന് മോദിക്ക് പ്രത്യേക നന്ദിയെന്നും മന്ത്രി പരിഹാസത്തോടെ പറഞ്ഞു. വടക്കുന്നാഥൻ്റെ എല്ലാ ജഡയും മുറിച്ചു. അതാണ് ഇനി ചർച്ചയാകാൻ പോകുന്ന പ്രധാനപ്പെട്ട പ്രശ്നമെന്നും കെ രാജൻ പറഞ്ഞു.
മോദിയുടെ വരവുകൊണ്ട് കേരളത്തിന് എന്തെങ്കിലും നേട്ടമുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചത് എന്നാൽ അത് ഉണ്ടായില്ലെന്നും മന്ത്രി പറഞ്ഞു. മണിപ്പൂരിലെ സ്ത്രീകൾ നഗ്നരായി ഓടിയതിനെ കുറിച്ച് പ്രധാനമന്ത്രി ഒന്നും പറഞ്ഞില്ല. വടക്കുന്നാഥൻ്റെ മണ്ണിൽ പ്രധാനമന്ത്രിക്ക് ഒന്ന് ഏറ്റുപറയാമായിരുന്നു. അടുത്ത പൊതുതിരഞ്ഞെടുപ്പിൽ വനിതാ സംവരണം നടപ്പാക്കാൻ ധൈര്യമുണ്ടോ?. കേരളത്തിന് അർഹമായ കേന്ദ്ര വിഹിതം നൽകാം എന്ന് ഗ്യാരൻ്റി ഉണ്ടോ എന്നും മന്ത്രി ചോദിച്ചു.
കേരളത്തിന് വേണ്ടി ഒരു പ്രഖ്യാപനവും ഉണ്ടായില്ല. മോദിയുടെ ഗ്യാരൻ്റികൾ എല്ലാം വാക്കുകളിൽ മാത്രമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. തൃശൂർ പൂരത്തെകുറിച്ച് ആരും ആകുലപ്പെടേണ്ടതില്ല. തൃശൂർ പൂരത്തെ രാഷ്ട്രീയവത്കരിച്ചു എന്ന പ്രയോഗം ദൗർഭാഗ്യകരമാണ്. തങ്ങളാരും തൃശ്ശൂര്‍ പൂരത്തില്‍ രാഷ്ട്രീയം കലര്‍ത്തുന്നില്ലെന്നും അദ്ദേഹത്തിൻ്റെ പാര്‍ട്ടി നടത്തുന്നുണ്ടാവുമെന്നും മന്ത്രി ബുധനാഴ്ച പറഞ്ഞിരുന്നു. തൃശ്ശൂര്‍ പൂരം ലോകത്തിൻ്റെ ഉത്സവമാണ്. എല്ലാ മലയാളികളുടെയും അഭിമാനമായ പൂരമാണത്. അതില്‍ മത-ജാതി-രാഷ്ട്രീയ ഭേദങ്ങളില്ല. രാഷ്ട്രീയം കലര്‍ത്താന്‍ ശ്രമിച്ചാല്‍ പ്രയാസകരമായിരിക്കുമെന്നും മന്ത്രി പറഞ്ഞു.