കൊച്ചി ധനുഷ്‌കോടി ദേശീയപാതയിൽ മൂന്നാർ മുതൽ ബോഡിമെട്ട് വരെ നടത്തിയ നവീകരണം കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി ഓൺലൈനായി ഉദ്‌ഘാടനം ചെയ്യും. മുൻ എംപി അഡ്വ. ജോയ്സ് ജോർജിന്റെ ശ്രമഫലമായാണ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. 2014ൽ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു ദേശീയപാത 49ന്റെ നവീകരണം. തമിഴ്നാട്ടിൽനിന്ന് ഈ പാതയിലൂടെ വളരെ വേഗം മൂന്നാറിൽ എത്താം. യാത്രയ്ക്കൊപ്പം പ്രകൃതിദൃശ്യങ്ങൾ ആസ്വദിക്കുകയും ചെയ്യാം. മൂന്നാറിന്റെ ടൂറിസം വികസനത്തിനു തന്നെ നാഴികക്കല്ലായി ഇതു മാറും.
അരികൊമ്പന്‍റെ കുമളിയിലേക്കുള്ള യാത്രയാണ് മുന്നാര്‍ – ബോഡിമേട്ട് റോഡിനെ പ്രശസ്തമായതെങ്കിൽ പ്രളയകാലത്തെ ദൃശ്യങ്ങളിലൂടെയാണ് ചെറുതോണിയുടെ ദുരിതം പുറം ലോകമറിഞ്ഞത്. പ്രളയകാലത്ത് ഒരു കുഞ്ഞിന്‍റെ ജിവനുമായി ഓടുന്ന ദൃശ്യം ആരും മറക്കില്ല. ചെറിയ പാലമായതും പെട്ടന്നു വെള്ളം കയറുന്നതുമായിരുന്നു ഇതിന്‍റെയെല്ലാം കാരണം.
40 മീറ്റർ ഉയരത്തിൽ മൂന്ന് സ്പാനുകളിലായി നിർമിക്കുന്ന പാലത്തിന് 120 മീറ്റർ നീളമുണ്ട്. ഇരുവശങ്ങളിലും നടപ്പാതയുൾപ്പെടെ 18 മീറ്ററാണ് വീതി. ആധുനിക രീതിയിലുള്ള കൈവരിയും ക്രാഷ് ബാരിയറും ഭിന്നശേഷിക്കാർക്ക് സഞ്ചരിക്കുന്നതിനുള്ള ഭാഗവുമൊക്കെയുള്ള പുതിയ പാലത്തിന്‍റെ നിര്‍മ്മാണ ചിലവ് 20 കോടിയാണ്.
ദേശീയപാതയുടെ നവീകരണത്തിനായി കേന്ദ്രസർക്കാരിൽ നിന്ന് 481.76 കോടി രൂപ അനുവദിച്ച് 2017 ഒക്ടോബറിലാണ് പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്. 2018ലും തുടർന്നുള്ള വർഷങ്ങളിലും പ്രളയം നവീകരണ പ്രവർത്തനങ്ങൾക്ക് തടസമായെങ്കിലും തുടർന്നുള്ള വർഷങ്ങളിൽ നിർമാണ പ്രവർത്തനം ഊർജസ്വലമായി നടന്നു. തമിഴ്നാട് അതിർത്തി പ്രദേശമായ ബോഡി, തേനി എന്നിവിടങ്ങളിലേക്ക് അനായാസം എത്താം.
പലവിധത്തിലുള്ള പ്രതിബന്ധങ്ങളെ തരണം ചെയ്ത് സംസ്ഥാനത്തെ ഏറ്റവും വലിയ ദേശീയപാത യാഥാർഥ്യമാക്കാൻ സംസ്ഥാന സർക്കാർ പ്രത്യേക ശ്രദ്ധ പുലർത്തി. പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ മാസത്തിലൊരിക്കൽ റോഡിന്റെ നിർമാണ പ്രവൃത്തി അവലോകനം ചെയ്‌തിരുന്നു. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയാണ് തടസ്സങ്ങൾ പരിഹരിച്ചത്. കൊച്ചിമുതൽ മൂന്നാർവരെയുള്ള രണ്ടാംഘട്ട റോഡ് വികസന പ്രവൃത്തി ആരംഭിക്കുകയും ചെയ്‌തു. സംസ്ഥാന സർക്കാരിന്റെ പദ്ധതിനിർദേശം അംഗീകരിച്ച കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിക്കും പ്രവൃത്തി പൂർത്തിയാക്കാൻ പ്രയത്നിച്ച പൊതുമരാമത്ത് ഉദ്യോഗസ്ഥർക്കും എംഎൽഎമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾക്കും ജനങ്ങൾക്കും മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രത്യേക നന്ദി അറിയിച്ചു.