തിരുവനന്തപുരം: ലോക്‌സഭയിൽ മൂന്നാം സീറ്റെന്ന ആവശ്യം കടുപ്പിച്ച് മുസ്ലീം ലീഗ്. എപ്പോഴും പറയുന്നതുപോലെയല്ല ഇത്തവണ ആവശ്യപ്പെടുന്നതെന്നും നിർബന്ധമായും കിട്ടിയേ പറ്റൂ എന്നുമാണ് കുഞ്ഞാലിക്കുട്ടി മാദ്ധ്യമങ്ങളോട് പറഞ്ഞത്.സാദിഖലി തങ്ങൾ വിദേശത്തുനിന്നെത്തിയാൽ പാർട്ടി ഇക്കാര്യം ഗൗരവമായി ചർച്ചചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിലുള്ള മലപ്പുറത്തിനും പൊന്നാനിക്കും പുറമേ മലബാർ മേഖലയിൽ തന്നെ മറ്റൊരുസീറ്റുകൂടി വേണമെന്നാണ് ലീഗ് ആവശ്യപ്പെടുന്നത്. രാഹുൽ ഗാന്ധി മത്സരിക്കാനില്ലെങ്കിൽ വയനാട്. അല്ലെങ്കിൽ വടകര, കാസർകോട്, കണ്ണൂർ സീറ്റുകളിൽ ഏതെങ്കിലും ഒന്നാണ് ലീഗ് നോട്ടമിടുന്നത്.
കാലങ്ങളായി തങ്ങൾ വിജയിച്ചുകൊണ്ടിരിക്കുന്ന പൊന്നാനി ഇത്തവണ കോൺഗ്രസ് കൈക്കലാക്കിയേക്കുമാേ എന്ന ആശങ്ക ലീഗിനുണ്ട്. മൂന്നാം സീറ്റ് എന്ന ആവശ്യം അവർ മുന്നോട്ടുവയ്ക്കുന്നത് ഇതിന് തടയിടാനാണ് എന്നാണ് കരുതുന്നത്. മൂന്നാം സീറ്റിനായി പരസ്യമായി ആവശ്യമുന്നയിക്കാൻ ലീഗ് നിർബന്ധമായതും അതുകൊണ്ടാവാം.
മൂന്നാം സീറ്റ് ആവശ്യം അംഗീകരിക്കേണ്ടന്ന നിലപാടാണ് കാേൺഗ്രസിനുള്ളതെന്നാണ് റിപ്പോർട്ട്. എന്നാൽ ഇത് പരസ്യമായി പറഞ്ഞ് ലീഗിനെ പിണക്കാൻ തൽക്കാലം കോൺഗ്രസ് ശ്രമിക്കില്ല. മുന്നണിയോഗത്തിൽ ലീഗ് മൂന്നാം സീറ്റ് ആവശ്യപ്പെട്ടപ്പോൾ കെ സുധാകരൻ അടക്കമുള്ളവർ വളരെ സംയമനത്തോടെയാണ് പ്രതികരിച്ചത്. യുഡിഎഫിലെ രണ്ടാമത്തെ വലിയ ഘടക കക്ഷിയായ ലീഗിനെ ഇപ്പോഴത്തെ സാഹചര്യത്തിൽ പിണക്കുന്നത് നന്നല്ലെന്ന് കോൺഗ്രസിന് നന്നായി അറിയാം. ഇടത്തോട്ട് ചായാൻ ലീഗിന് വലിയ മടിയുമില്ല. പരസ്യമായി പറയുന്നില്ലെങ്കിലും ലീഗ് യുഡിഎഫ് വിട്ട് വരണമെന്ന് ആഗ്രഹം എൽഡിഎഫിനുമുണ്ട്.