മുംബയ്: അവസരവാദ രാഷ്ട്രീയക്കാർ ഭരിക്കുന്ന പാർട്ടിയുമായി ബന്ധം നില നിർത്താൻ ആഗ്രഹിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. പ്രത്യയശാസ്ത്രത്തിലെ ഇത്തരം അപചയം ജനാധിപത്യത്തിന് നല്ലതല്ലെന്ന് അദ്ദേഹം പറഞ്ഞു. മുംബയിൽ പാർലമെന്റംഗങ്ങളുടെ മാതൃകാപരമായ സംഭാവനകൾക്കുള്ള പുരസ്‌കാരങ്ങൾ നൽകുന്നതിനായി ലോക്മത് മീഡിയ ഗ്രൂപ്പ് ഏർപ്പെടുത്തിയ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തങ്ങളുടെ പ്രത്യയശാസ്ത്രത്തിൽ ഉറച്ചുനിൽക്കുന്ന നേതാക്കളുണ്ടെങ്കിലും അവരുടെ എണ്ണം ക്രമേണ കുറഞ്ഞുവരികയാണെന്നും ഗഡ്കരി അഭിപ്രായപ്പെട്ടു. ‘ഏത് പാർട്ടിയു ടെ സർക്കാരായാലും ശരി, ഒരു കാര്യം ഉറപ്പാണ്. നല്ല പ്രവൃത്തി ചെയ്യുന്നയാൾക്ക് ഒരിക്കലും ബഹുമാനം ലഭിക്കില്ല. മോശം പ്രവൃത്തി ചെയ്യുന്നവർ ഒരിക്കലും ശിക്ഷിക്കപ്പെടുന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നമ്മുടെ സംവാദങ്ങളിലും ചർച്ചകളിലുമുള്ള അഭിപ്രായ വ്യത്യാസങ്ങളല്ല ഞങ്ങളുടെ പ്രശ്നം. ആശയങ്ങളുടെ അഭാവമാണ് ഞങ്ങളുടെ പ്രശ്നം. വലതുപക്ഷമോ ഇടതുപക്ഷ മോ അല്ല, ഞങ്ങൾ അറിയപ്പെടുന്ന അവസരവാദികളാണെന്ന് ചിലർ തുറന്നുകാട്ടുന്നു. ഭരണകക്ഷിയുമായി ബന്ധം നിലനിർത്താൻ എല്ലാവരും ആഗ്രഹിക്കുന്നു. ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകളിൽ ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവാണെന്നും ഗഡ്കരി പറഞ്ഞു.
ഈ പ്രത്യേകത കൊണ്ടാണ് ഇന്ത്യൻ ജനാധിപത്യ ഭരണസംവിധാനം ലോകമെമ്പാടും ശ്രദ്ധിക്കപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഷ്ട്രീയക്കാർ വരികയും പോകുകയും ചെയ്യുന്നുണ്ടെങ്കിലും സ്വന്തം നിയോജക മണ്ഡലങ്ങളിലെ ജനങ്ങൾക്ക് വേണ്ടി അവർ ചെയ്ത പ്രവർത്തനങ്ങളാണ് ആത്യന്തികമായി പ്രാധാന്യമർഹിക്കുന്നതെ ന്നും ഗഡ്കരി പറഞ്ഞു. പബ്ലിസിറ്റിയും ജനപ്രീതിയും ആവശ്യമാണ്. എന്നാൽ അവർ പാർലമെന്റിൽ എന്താണ് സംസാരിക്കുന്നതെന്നതിനേക്കാൾ പ്രധാനം സ്വന്തം മണ്ഡലത്തിലെ ജനങ്ങൾക്കായി എന്ത് ചെയ്യുന്നുവെന്നാണെന്നും മന്ത്രി വ്യക്തമാക്കി.