തിരുവനന്തപുരം: അരളിപ്പൂവിൽ വിഷാംശം ഉണ്ടെന്ന് റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. അതിനാൽ പൂജാകാര്യങ്ങളിൽ അരളിപ്പൂവിന് തൽക്കാലം വിലക്കില്ലെന്നും ബോർഡ് പ്രസിഡന്‍റ് പി എസ് പ്രശാന്ത് പറഞ്ഞു. പൂവിൽ വിഷാംശം ഉണ്ടെന്ന ശാസ്ത്രീയമായ ഒരു റിപ്പോർട്ടും കിട്ടിയിട്ടില്ല. പൂവിനെതിരായ വാർത്തകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും പക്ഷെ റിപ്പോർട്ടുകൾ കിട്ടിയാലേ നടപടി എടുക്കാനാകൂ എന്നാണ് ബോർഡ് നിലപാട്.
ഹരിപ്പാട് സ്വദേശി സൂര്യ സുരേന്ദ്രൻ എന്ന യുവതി കഴിഞ്ഞ ദിവസം കുഴഞ്ഞുവീണ് മരിച്ചിരുന്നു. ഈ സംഭവത്തിൽ അരളിപ്പൂ നുള്ളി വായിലിട്ട് ചവച്ചതിനെ തുർന്നാണെന്ന സംശയങ്ങൾ ഉയർന്നിരുന്നു. അയല്‍വാസികളോട് യാത്ര പറയാനെത്തിയപ്പോള്‍ അശ്രദ്ധമായി അരളിപ്പൂവ് ചവക്കുകയും കുറച്ച് ഭാഗം അറിയാതെ വിഴുങ്ങുകയും ചെയ്തിരുന്നുവെന്നാണ് സൂചന.
യു.കെയിലേക്ക് പോകാൻ വിമാനത്താവളത്തിലെത്തിയ സൂര്യ സുരേന്ദ്രൻ കുഴഞ്ഞുവീണ് മരിച്ചതിന് കാരണം അരളിപ്പൂവാണെന്ന് പ്രാഥമിക പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാൽ, ആന്തരിക അവയവങ്ങളുടെ ഫോറന്‍സിക് പരിശോധനാ ഫലം കൂടി പുറത്ത് വന്നാലെ മരണകാരണം അന്തിമമായി വ്യക്തമാകൂവെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.