തെരഞ്ഞെടുപ്പ് സമയത്ത് രാജ്യത്ത് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരായി നടത്തുന്ന നടപടികളെ രൂക്ഷമായി വിമർശിച്ച് മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ എസ്.വൈ.ഖുറേഷി. തെരഞ്ഞെടുപ്പില്‍ എല്ലാ പാര്‍ട്ടികള്‍ക്കും തുല്യ അവസരം ലഭ്യമാക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവാദിത്തമാണ്. ലോകം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പില്‍ ചർച്ചയാകുന്നത് മോശം കാര്യങ്ങളാണെന്നത് ദൗർഭാഗ്യകരമെന്നും എസ്.വൈ.ഖുറേഷി ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു
പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിച്ച നടപടിയും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റും ഒരു തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഉണ്ടാകാൻ പാടില്ലാത്തതായിരുന്നുവെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന എസ്. വൈ ഖുറേഷി പറയുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിഷ്പക്ഷത ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടത് പ്രധാനമാണ്. ജനങ്ങള്‍ അന്ധരല്ലെന്നും കമ്മീഷനുള്ളിലെ തന്നെ പ്രശ്നങ്ങള്‍ എല്ലാവരും കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് മൂന്ന് മാസക്കാലം നീളുന്ന തെരഞ്ഞെടുപ്പ് നടത്തിയ ശേഷം വിവിപാറ്റ് എണ്ണുന്നതിന് ദിവസങ്ങള്‍ എടുക്കുമെന്ന് പറയുന്നതില്‍ അർത്ഥമില്ല. ഇലക്ടറല്‍ ബോണ്ട് റദ്ദാക്കിയ സുപ്രീംകോടതി നടപടി സന്തോഷകകരമെന്ന് എസ് വൈ ഖുറേഷി വ്യക്തമാക്കി.