കൊല്ലം: നിലമേലിൽ എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചതിനു പിന്നാലെ കാറിൽനിന്നു പുറത്തിറങ്ങി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പ്രവർത്തകർക്കു നേരെ ഗവർണർ ക്ഷുഭിതനായി നടന്നെത്തി. പൊലീസിനെ രൂക്ഷമായി ശകാരിക്കുകയും ചെയ്തു.
വാഹനത്തിൽ തിരിച്ചുകയറാൻ കൂട്ടാക്കാതെ ഗവർണർ ഏറെനേരമായി റോഡിനു സമീപത്തിരിന്ന് പ്രതിഷേധിക്കുകയാണ്. കരിങ്കൊടി കാണിക്കുന്നു എന്നറിഞ്ഞിട്ടും എന്തുകൊണ്ട് ഇവരെ കരുതൽ കസ്റ്റഡിയിൽ എടുത്തില്ല എന്ന് പൊലീസിനോട് ചോദിച്ചു കൊണ്ടാണ് ഗവർണറുടെ അസാധാരണമായ നീക്കം. സമീപത്തെ കടയിൽ കയറിയ ഗവർണർ വെള്ളം കുടിച്ചു.
തന്റെ പേഴ്സണൽ സെക്രട്ടറിയോട് അമിത് ഷായെ വിളിച്ച് സംസാരിക്കാനും പ്രധാനമന്ത്രിയോട് തനിക്ക് സംസാരിക്കണമെന്നും കുത്തിയിരുന്നു കൊണ്ട് ഗവർണർ ആവശ്യപ്പെട്ടു. പോലീസിനെതിരേയും ഗവർണർ ഗുരുതര ആരോപണം ഉന്നയിച്ചു. പ്രതിഷേധക്കാർക്ക് പോലീസാണ് സംരക്ഷണമൊരുക്കുന്നതെന്നും പോലീസ് സംക്ഷണത്തിലാണ് അവരെ അയക്കുന്നതെന്നുമാണ് ഗവർണർ ആരോപിക്കുന്നത്.
‘മോഹൻ, അമിത് ഷായോട് സംസാരിക്കു. പ്രധാനമന്ത്രിയോട് എനിക്ക് സംസാരിക്ക ണം. ഞാൻ ഇവിടെ നിന്ന് പോകില്ല. പോലീസാണ് സംരക്ഷണത്തിലാണ് ഇവരെ ഇവിടെ എത്തിച്ചത്. പോലീസാണ് സംരക്ഷണം ഒരുക്കുന്നത്. പോലീസ് തന്നെ നിയമം ലംഘിച്ചാൽ ആരാണ് നിയമം സംരക്ഷിക്കുന്നത്’- ഗവർണർ പോലീസിനു നേരെ ആക്രോശിച്ചു.
സംസാരിച്ച് അദ്ദേത്തെ തിരികെ വാഹനത്തിൽ കയറ്റാൻ ശ്രമിച്ചുവെങ്കിലും പോലീസിനു നേരെ ആക്രോശിച്ചുകൊണ്ട് തൊട്ടടുത്തുള്ള കടത്തിണ്ണിയിൽ കയറി കുത്തിയിരുന്നു. തുടർന്ന് കേന്ദ്രത്തിന്റെ ഇടപെടൽ ആവശ്യപ്പെടുകയായിരുന്നു.