മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്ദേ, ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫട്നാവിസ്, അജിത് പവാർ എന്നിവരേയും തന്റെ വസതിയിലേക്ക് ക്ഷണിച്ച് മുതിര്‍ന്ന നേതാവ് ശരദ് പവാർ. ബാരാമതിയിലുള്ള അദ്ദേഹത്തിന്റെ വസതിയിൽ ശനിയാഴ് ഉച്ചഭക്ഷണത്തിനാണ് നേതാക്കളെ ക്ഷണിച്ചിരിക്കുന്നത്. ബാരാമതി മണ്ഡലത്തിൽ വിവിധ പരിപാടികൾ ഉദ്ഘാടനം ചെയ്യുന്നതിനായി നേതാക്കൾ എത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് ക്ഷണം.
സംസ്ഥാനത്ത് മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ഷിന്ദേ ആദ്യമായാണ് ബാരാ മതിയിലേക്കെത്തുന്നതെന്ന് ക്ഷണക്കത്തിൽ പറയുന്നു. പരിപാടിയിൽ പങ്കെടുക്കു ന്നതിനായി അദ്ദേഹം എത്തുന്നതിൽ അതീവ സന്തോഷമുണ്ട്. തുടർന്ന് ചടങ്ങിന് ശേഷം മറ്റ് ക്യാബിനെറ്റംഗങ്ങളോടൊപ്പം തന്റെ വസതിയിലെ വിരുന്നിനുള്ള ക്ഷണം സ്വീകരിക്കണമെന്നാണ് കത്തിൽ പറയുന്നത്.
ശരദ് പവാർ സ്ഥാപിച്ച എൻ.സി.പി പിളർത്തി ബി.ജെ.പി-ഷിന്ദേ വിഭാഗത്തിൽ അജിത് പവാർ ചേർന്നതിന് പിന്നാലെ ഇരുവരും തമ്മിൽ അസ്വാരസ്യങ്ങള്‍ നില നിന്നിരുന്നു. അതിനിടയിൽ, വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ ശരദ് പവാറിന്റെ മകൾ മത്സരിക്കുന്ന ബാരാമതി മണ്ഡലത്തിൽ അജിതിന്റെ ഭാര്യ സുനേത്ര പവാർ മത്സരിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇത്തരമൊരു രാഷ്ട്രീയ സാഹചര്യത്തിലാണ് ശരദ് പവാറിന്റെ പുതിയ നീക്കം.
മാസങ്ങൾ നീണ്ട രാഷ്ട്രീയ തർക്കങ്ങൾക്കും വ്യവഹാരങ്ങൾക്കുമൊടുവിൽ അജിത് പവാർ വിഭാഗം എൻ.സി.പിയാണ് യഥാർഥ എൻ.സി.പി.യെന്ന് അടുത്തിടെ തിര ഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചിരുന്നു. ഇതോടെ, പാർട്ടിയുടെ ഔദ്യോഗിക ചിഹ്ന മായ ക്ലോക്കും അജിത് പവാറിന് സ്വന്തമായിരുന്നു. തീരുമാനമെടുക്കാൻ പാർട്ടി എം.എൽ.എ.മാരുടെ പിന്തുണയാണ് പ്രധാനമാനദണ്ഡമാക്കിയതെന്ന് കമ്മിഷൻ വ്യക്തമാക്കിയിരുന്നു.