ഷിംല: ഹിമാചൽ പ്രദേശിൽ കഴിഞ്ഞദിവസം നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ ക്രോസ് വോട്ട് ചെയ്ത ആറ് എംഎൽഎമാരെ അയോഗ്യരാക്കി സ്‌പീക്കർ. കൂറുമാറ്റ നിരോധന നിയമം അനുസരിച്ചാണ് നടപടിയെടുത്തത്. മറ്റ് കോൺഗ്രസ് എം എൽ എമാർ മുഖ്യമന്ത്രി സുഖ്‌വിന്ദർ സിംഗ് സുഖുവിന് പിന്തുണയറിയിച്ചിട്ടുണ്ട്.
പാർട്ടി സ്ഥാനാർത്ഥിയും ദേശീയ വക്താവുമായ മനു അഭിഷേക് സിംഗ്‌വിയെ അട്ടിമറിച്ച് ബിജെപിയുടെ ഹർഷ് മഹാജൻ ജയിച്ചത് ഹിമാചലിൽ കോൺഗ്രസ് സർക്കാരിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ജയമുറപ്പിച്ച മനു അഭിഷേക് സിംഗ്‌വിക്ക് തിരിച്ചടിയായത് 40 കോൺഗ്രസ് എംഎൽഎമാരിൽ ആറുപേരും സർക്കാരിനെ പിന്തുണയ്‌ക്കുന്ന മൂന്ന് സ്വതന്ത്രരും ഹർഷ് മഹാജന് ക്രോസ് വോട്ടു ചെയ്‌തതാണ്.
സിംഗ്‌വിക്ക് ലഭിച്ചത് 34 വോട്ടുകളാണ്. 25 ബിജെപി വോട്ടുകളും 9 ക്രോസ് വോട്ടുകളും ചേർന്നപ്പോൾ ഹർഷിനും 34 വോട്ട് ലഭിച്ചു. തുടർന്ന് നറുക്കെടുപ്പിലൂടെ വിജയിയെ പ്രഖ്യാപിക്കുകയായിരുന്നു. ക്രോസ് വോട്ട് ചെയ്‌ത ഒൻപതുപേരെ സിആർപിഎഫ് ജവാൻമാരുടെ സുരക്ഷയിൽ ബിജെപി ഹരിയാനയിലേക്ക് മാറ്റിയിരുന്നു.
അയോഗ്യരാക്കിയതിന് പിന്നാലെ ആറ് എംഎൽഎമാരും നിയമവഴികൾ തേടുകയാണെന്ന് റിപ്പോർട്ടുണ്ട്. സുജൻപുർ എംഎൽഎ രാജിന്ദർ റാണ, ധർമശാല എംഎൽഎ സുധിർ ശർമ, ബർസർ എംഎൽഎ ഇന്ദ്രദത്ത് ലഖൻപാൽ, ലഹൗൽ എംഎൽഎ രവി താക്കൂർ, ഗാഗ്രെറ്റ് എംഎൽഎ ചൈതന്യ ശർമ, ഖുട്‌ലേഖർ എംഎൽഎ ഡാവിന്ദർ ഭൂട്ടോ എന്നിവരെയാണ് സ്‌പീക്കർ പത്താനിയ അയോഗ്യരാക്കിയത്.