ന്യൂഡൽഹി: പട്ടികജാതി, പട്ടികവർഗത്തിനകത്തെ എല്ലാ ജാതികളും ഒരു പോലെയല്ലെന്നും സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ വിഷയത്തിൽ അന്ത രമുണ്ടെന്നും സുപ്രീംകോടതി. ചിലകാര്യങ്ങൾക്കായി പരിഗണിക്കുമ്പോൾ പട്ടികജാതിക്കാരെ ഒന്നായി കാണുമെങ്കിലും എല്ലാ വിഷയത്തിലും അതുസാധി ക്കില്ലെന്നും സുപ്രീംകോടതി വാക്കാൽ നിരീക്ഷിച്ചു.
പട്ടികജാതി, പട്ടികവർഗങ്ങളെ വീണ്ടും ഉപവിഭാഗങ്ങളായി ത്തിരിച്ച് സംവരണം നൽകാൻ സംസ്ഥാന സർക്കാരുകൾക്ക് അധികാരമുണ്ടോയെന്ന വിഷയമാണ് സുപ്രീംകോടതിയുടെ ഏഴംഗ ഭരണഘടനാ ബെഞ്ച് പരിശോധിക്കുന്നത്. പട്ടിക ജാതിക്കകത്തുതന്നെ വിവിധ ജാതികൾക്ക് ജോലിയിലും സാമൂഹിക പദവിയിലും അന്തരമുണ്ടാകുമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.
പട്ടികജാതികളെ മൊത്തത്തിൽ ഒരേ പോലുള്ള വിഭാഗമായി കാണാനാവില്ലെന്ന് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ചൂണ്ടിക്കാട്ടി. പട്ടികജാതിക്കകത്ത് ഉപവിഭാഗങ്ങളെ തിരിക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ടാവണം. 2004-ലെ സുപ്രീംകോടതിവിധിയിൽ പട്ടികജാതിയെ ഒരേ വിഭാഗമായി കാണുന്നത് തെറ്റായ കാഴ്ചപ്പാടാണെന്നും പഞ്ചാബിനുവേണ്ടി സിബൽ പറഞ്ഞു. കേസിൽ വ്യാഴാഴ്ചയും വാദം തുടരും.
സർക്കാർ ജോലിയിൽ പട്ടികജാതിക്കാർക്കുള്ള സംവരണത്തിലെ 50 ശതമാനം വാല്മീകി, മസാബി സിഖ് വിഭാഗങ്ങൾക്ക് നൽകാൻ പഞ്ചാബ് സർക്കാർ 2006-ൽ കൊണ്ടുവന്ന നിയമത്തിന്റെ സാധുതയാണ് ചോദ്യംചെയ്യപ്പെട്ടത്. ആന്ധ്രാപ്രദേശിൽ നിന്നുള്ള ചിന്നയ്യാ കേസിൽ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് 2004-ൽ ഇറക്കിയ വിധിയുടെ ലംഘനമാണെന്ന് പറഞ്ഞാണ് പഞ്ചാബിലെ നിയമം 2010-ൽ ഹൈക്കോടതി റദ്ദാക്കിയത്. ഇതിനെതിരേ പഞ്ചാബ് സർക്കാർ ഉൾപ്പെടെ 23 കക്ഷികളാണ് സുപ്രീംകോടതിയിലെത്തിയത്.