ലഖ്‌നൗ: അയോധ്യയിലെ രാമക്ഷേത്രം ബോംബിട്ട് തകര്‍ക്കുമെന്ന് സാമൂഹിക മാധ്യമത്തിലൂടെ ഭീഷണിമുഴക്കിയ രണ്ടുപേരെ അറസ്റ്റുചെയ്തു. തഹര്‍ സിങ്, ഓംപ്രകാശ് മിശ്ര എന്നിവരാണ് പിടിയിലായത്. ലഖ്‌നൗവിലെ ഗോമ്തി നഗറില്‍ നിന്ന് ഉത്തര്‍പ്രദേശ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് (എസ്.ടി.എഫ്) ആണ് ഇവരെ അറസ്റ്റുചെയ്തത്. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, എസ്.ടി.എഫ് ചീഫ് അമിതാബ് യാഷ് എന്നിവരെ വധിക്കുമെന്നും ഇവർ ഭീഷണിപ്പെടുത്തിയിരുന്നു.
@iDevendraOffice എന്ന എക്‌സ് (ട്വിറ്റര്‍) ഹാന്‍ഡിലില്‍ നിന്നായിരുന്നു ഭീഷണി. alamansarikhan608@gmail.com, zubairkhanisi199@gmail.com എന്നീ രണ്ടു ഇ-മെയില്‍ ഐഡികളാണ് ഇതിനായി ഇവര്‍ ഉപയോഗിച്ചത്. മെയില്‍ ഐഡികള്‍ ഉണ്ടാക്കിയത് തഹര്‍ സിങ് ആണെന്നും ക്ഷേത്രം ബോംബിട്ട് തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയത് ഓംപ്രകാശ് മിശ്രയാണെന്നും സാങ്കേതിക പരിശോധനയില്‍ വ്യക്തമായതായി അധികൃതര്‍ അറിയിച്ചു. ഇരുവരും യുപിയിലെ ഗോണ്‍ഡ സ്വദേശികളും പാരാമെഡിക്കല്‍ സ്ഥാപനത്തിലെ ജീവനക്കാരുമാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.