തിരുവനന്തപുരം : ചാക്ക ബ്രഹ്മോസിന് സമീപത്ത് നിന്ന് ബീഹാർ സ്വദേശികളായ നാടോടി ദമ്പതികളുടെ മകളെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി ഹസൻ കുട്ടി എന്ന കബീർ സ്ഥിരം കുറ്റവാളിയെന്ന് പൊലീസ്. പ്രതിയെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്. നാഗരാജു വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തി.
കൊല്ലം ചിന്നക്കടയിൽ നിന്ന് ഇന്ന് രാവിലെയാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കുട്ടിയെ എടുത്തുകൊണ്ടുപോയി ഉപദ്രവിക്കാൻ ശ്രമിച്ചു. കരഞ്ഞപ്പോൾ വായ പൊത്തിപ്പിടിച്ചു. ബോധം പോയപ്പോൾ പേടിച്ച് ഉപേക്ഷിച്ചു എന്നാണ് പ്രതി പൊലീസിന് നൽകിയിരിക്കുന്ന മൊഴി. നൂറിലേറെ സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയിലേക്ക് പൊലീസ് എത്തിയത്. എട്ടോളം കേസിലെ പ്രതിയാണ് ഇയാൾ. നിരവധി മോഷണക്കേസുകളും ഇയാളുടെ പേരിലുണ്ട്, കഴിഞ്ഞ ജനുവരി 12നാണ് ജയിലിൽ നിന്നിറങ്ങിയത്. അലഞ്ഞു തിരിഞ്ഞു നടക്കുന്നയാളാണ്. ഇയാൾക്ക് സ്ഥിരമായ മേൽവിലാസമില്ല. ലൈംഗിക കുറ്റകൃത്യങ്ങൾ സ്ഥിരമായി ചെയ്യുന്ന ഇയാൾക്ക് വായിക്കാനോ എഴുതാനോ അറിയില്ലെന്നും കമ്മിഷണർ വ്യക്തമാക്കി.
ട്രെയിനിൽ പേട്ട റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി അവിടെ നിന്ന് ചാക്കയിലേക്ക് നടക്കുകയായിരുന്നു. അവിടെ വന്ന് കരിക്ക് കുടിച്ചു. അപ്പോൾ കുട്ടിയെ കണ്ടുവെന്നും എടുത്തു കൊണ്ടുപോയെന്നും മൊഴിയിൽ പറയുന്നു. രേഖകൾ പ്രകാരം പത്തനംതിട്ട അയിരൂർ ആണ് പ്രതിയുടെ സ്വദേശം