വണ്ടിപ്പെരിയാർ: ഇടുക്കി വണ്ടിപ്പെരിയാറിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട ആറുവയസുകാരിയുടെ അച്ഛന് കുത്തേറ്റു. കേസിൽ കോടതി അടുത്തിടെ വെറുതെവിട്ട പ്രതി അർജുൻ്റെ ബന്ധുവാണ് കുത്തിയത്. കാലിനാണ് കുത്തേറ്റത്. പരിക്ക് ഗുരുതരമല്ല.
കേസിൽ തെളിവില്ലെന്ന് കണ്ട് പ്രതി അർജുനെ വെറുതെ വിട്ടിരുന്നു. ഇതിനുപിന്നാലെ, ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്നും സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ട് അര്‍ജ്ജുൻ്റെ അച്ഛന്‍ സുന്ദറും കുടുംബാംഗങ്ങളും ഹൈകോടതിയിൽ ഹര്‍ജി നൽകുകയും സംരക്ഷണം നൽകാൻ കോടതി ഉത്തരവിടുകയും ചെയ്തിരുന്നു.
2021 ജൂൺ 30നാണ് വണ്ടിപ്പെരിയാർ ചുരക്കുളം എസ്‌റ്റേറ്റ് ലയത്തിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. എന്നാൽ, പ്രതിക്കെതിരെ കൊലപാതകവും ബലാത്സംഗവും അടക്കമുള്ള കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടി കട്ടപ്പന അതിവേഗ സ്പെഷൽ കോടതി ജഡ്ജി വി. മഞ്ജു പ്രതിയെ വെറുതെ വിടുകയായിരുന്നു.
കോടതി വെറുതെ വിട്ടെങ്കിലും തങ്ങൾ വെറുതെ വിടില്ലെന്നും കുട്ടിയുടെ അച്ഛൻ അവനെ കൊല്ലുമെന്നും കൊല്ലപ്പെട്ട കുട്ടിയുടെ അമ്മ കോടതിമുറ്റത്ത് വെച്ച് വിളിച്ചുപറഞ്ഞിരുന്നു. കേസിൽ അപ്പീലിന് പോകില്ലെന്നും പ്രതിയെ കൈകാര്യം ചെയ്യുമെന്നും പിതാവും മുന്നറിയിപ്പ് നൽകിയിരുന്നു.