കോട്ടയം : അരുണാചലിൽ മലയാളികളായ ദമ്പതിമാരെയും വനിതാ സുഹൃത്തിനെയും മരിച്ച സംഭവത്തിൽ സംശയം ഉന്നയിച്ച് പൊലീസ് പ്രാഥമിക റിപ്പോർട്ട്. മൂന്നു പേരുടെയും മൃതദേഹം കൈത്തണ്ട മുറിച്ചനിലയിലാണ് ഹോട്ടൽ മുറിയിൽ കണ്ടെത്തിയത്. രണ്ടു യുവതികളിൽ ഒരാളുടെ കഴുത്തിൽ ആഴത്തിൽ മുറിവേറ്റിട്ടുണ്ട് എന്നാണ് വിവരം. ഇത് ദേവിയാണോ ആര്യയാണോ എന്നത് സ്ഥിരീകരിച്ചിട്ടില്ല.
രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നും മുറിയിൽ നിന്നു കണ്ടെത്തിയതും സംശയം വർദ്ധിപ്പിക്കുന്നുണ്ട്.
മരണാനന്തര ജീവിതത്തിൽ ഇവർ വിശ്വാസിച്ചിരുന്നതായിയും അത്തരം ഗ്രൂപ്പുകളുമായി ബന്ധപ്പെട്ടിരുന്നതായും പൊലീസ് സംശയിക്കുന്നു. മരിച്ചവർ അവസാനമായി ഇന്റർനെറ്റിൽ നടത്തിയ തിരച്ചിലുകളും ആത്മഹത്യാക്കുറിപ്പും വിരൽ ചൂണ്ടുന്നത് ഇതിലേക്കാണ്. നവീനും ദേവിയും ആര്യയും ആരുമായും ഇടപെടാത്ത പ്രകൃതമായിരുന്നു.
നവീനും – ദേവിയും ഒന്നര വർഷം മുൻപും അരുണാചൽ സിറോയിലേക്ക് യാത്ര ചെയ്തിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ആയുർവേദ ഡോക്ടർമാരായിരുന്ന നവീനും ദേവിയും ജോലിയുപേക്ഷിച്ച് ഒതുങ്ങികൂടിയത് അന്ധവിശ്വാസങ്ങൾ കാരണമാണെന്ന സൂചനയുമുണ്ട്. ആര്യയെ മകളെന്നു പരിചയപ്പെടുത്തിയാണ് ഹോട്ടലിൽ ദമ്പതികൾ മുറിയെടുത്തത്.
മൃതദേഹങ്ങൾ ബുധനാഴ്‌ച നാട്ടിലെത്തിക്കും. പൊലീസ് സംഘവും ബന്ധുക്കളും ഇറ്റാനഗറിലേക്ക് യാത്ര തിരിച്ചു. വട്ടിയൂർക്കാവ് മേലതുമേലെ ജങ്‌ഷനിൽ അനിൽകുമാറിന്റെയും ബാലാംബികയുടെയും മകളാണ് ആര്യ. വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറായ ബാലൻ മാധവന്റെയും ലത മങ്കേഷിന്റെയും മകളാണ് ദേവി.